ന്യൂദല്‍ഹി: ചില്ലറ വില്‍പ്പനരംഗത്തെ വിദേശനിക്ഷേപപ്രശ്നത്തില് പാര്‍ലമെന്റില്‍ ഇരുസഭകളിലും പ്രതിഷേധമിരമ്പി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇരുസഭകളും നിര്‍ത്തിവെച്ചു. വിഷയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് സഭാനടപടികള്‍ തടസപ്പെട്ടത്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബന്ദോപാധ്യായയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. തൃണമൂല്‍ എംപിമാര്‍ക്ക് പുറമെ ബിജു ജനതാദള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. കുറഞ്ഞത് 50 എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയത്തിന് അവതരണാനുമതി ലഭിക്കുകയുള്ളൂ.തൃണമൂലിന് 19 എംപിമാര്‍ മാത്രമാണുള്ളത ്.ബിജെഡിക്ക് മൂന്ന് അംഗങ്ങളും .ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചത് ആയിരക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാര പ്രതികൂലമായി ബാധിക്കുമെന്ന് പ്രമേയം അവതരിപ്പിച്ച സുധീപ് പറഞ്ഞു. ഉടന്‍ തന്നെ പ്രമേയത്തെ അനുകൂലിക്കുന്നവരോട് എഴുന്നേറ്റ് നില്ക്കാന് സ്പീക്കര്‍ മീരാ കുമാര്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിജെഡി അംഗങ്ങളും എഴുന്നേറ്റ് നിന്നു. ഇതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നാണക്കേട് നാണക്കേട് എന്ന് തൃണമൂലിനെ നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ വാഗ്വാദവും നടന്നു. മതിയായ പിന്തുണയില്ലാത്തതിനാല്‍ പ്രമേയം തള്ളുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
അതിനുശേഷം പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് എഫ്ഡിഐ വിഷയത്തില്‍ സംസാരിച്ചു. ചട്ടം 184 പ്രകാരം വോട്ടിങ്ങോട് കൂടിയ ചര്‍ച്ച വേണമെന്ന് സുഷമ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളോട് ആലോചിക്കാതെ വിദേശനിക്ഷേപം അനുവദിച്ചതിലൂടെ രാജ്യത്തെ യു.പി.എ വഞ്ചിച്ചുവെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുമായി ആലോചിക്കാതെ വിദേശനിക്ഷേപ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ നല്കിയ ഉറപ്പാണ് സര്‍ക്കാര്‍ ലംഘിച്ചതെന്ന് സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതായി കരുതുന്നില്ലെന്ന് പാര്‍ലമെന്ററിമന്ത്രി കമല്‍നാഥ് പറഞ്ഞു. പ്രണബ് മുഖര്‍ജി എന്താണ് കൃത്യമായി പറഞ്ഞതെന്ന് അറിയാന്‍ രേഖകള്‍ പരിശോധിക്കുമെന്നും കമല്‍നാഥ് അറിയിച്ചു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഇരുസഭകളും 12 വരെ നിര്‍ത്തിവെച്ചിരുന്നു. 12 ന് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിഷേധം തുടര്‍ന്നതോടെ രാജ്യസഭ പിരിഞ്ഞു. ലോക്സഭ 12.30 വരെയും പിന്നീട് 2 വരെയും നിര്‍ത്തിവെച്ചെങ്കിലും സഭാനടപടികള്‍ തുടരാന്‍ സാധിക്കാഞ്ഞതിനാല്‍ പിരിയുകയായിരുന്നു.
പാര്‍ലമെന്റ് സുഗമമാകണമെങ്കില്‍ വിഷയത്തില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന ഉപാധി ബുധനാഴ്ച സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നതോടെ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു. റോബര്‍ട്ട് വധേരയ്ക്കെതിരായ അഴിമതിയാരോപണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു.
ബാല്‍ താക്കറെയ്ക്കും അന്തരിച്ച മുന്‍ സഭാ അംഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാനടപടികള്‍ തുടങ്ങിയത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ലോക്സഭയില്‍ നടന്നു.ചില്ലറ വില്പന മേഖലയിലെ വിദേശ മുതല്‍ മുടക്ക് സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ എങ്ങനെ ചര്‍ച്ച ചെയ്യണമെന്ന് ആലോചിക്കാന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിക്കും.
രാജ്യസഭയുടെ കാര്യോപദേശ സമിതി യോഗത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് ആണ് ഇക്കാര്യം വ്യക്തമാക്കി. പെട്രോള്‍ വിലവര്‍ധനയുടെ ദുരിതം വ്യക്തമാക്കാന്‍ ബി ജെ പി അംഗം തരുണ്‍വിജയ് സൈക്കിളില്‍ പാര്‍ലമെന്‍്റില്‍ എത്തിയത് ശ്രദ്ധിക്കപ്പെട്ടു.
>> പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: