മട്ടന്നൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തിന്റെ തന്നെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത മാസം 9 ന് യഥാര്‍ത്ഥ്യമാകുന്നു. ഉദ്ഘാടന ദിവസം ഉദ്ഘാടനച്ചടങ്ങിന് തൊട്ട് മുമ്പ് തന്നെ വിമാന സര്‍വ്വീസും ആരംഭിക്കും എന്നത് കണ്ണൂര്‍ ജനതക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഇരട്ടി മധുരം പകരും. ഉദ്ഘാടനച്ചടങ്ങ് ജനകീയ ഉത്സവമായി മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് ചെയര്‍മാനും കിയാല്‍ എംഡി തുളസീദാസ് ജനറല്‍ കണ്‍വീനറും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍, നഗരസഭാ ചെയര്മാന്മാര്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി, എന്‍ജിഒ സംഘടന, വ്യാപാരി വ്യവസായി സംഘടന, എന്നിവയുടെ പ്രതിനിധികള്‍, കണ്ണൂര്‍ റേയിഞ്ച് ഐജി, ജില്ലാ പോലീസ് മേധാവി, ഇരിട്ടി ഡിവൈഎസ്പി മട്ടന്നൂര്‍ സിഐ, മട്ടന്നൂര്‍ എസ്ഐ, ഡിഎംഒ, ആര്‍ടി ഒ, മട്ടന്നൂര്‍ ഫയര്‍സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ തുടങ്ങിയവര്‍ സംഘാടക സമിതിയിലെ അംഗങ്ങളാണ്.
കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാജന് ചെയര്‍മാനും കിയാല്‍ ചീഫ് പ്രൊജക്ട് എഞ്ചിനീയര്‍ ഷിബുകുമാര്‍ കണ്‍വീനറുമായി സ്വീകരണ കമ്മിറ്റിയും മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്മാന് പി.പുരുഷോത്തമന് ചെയര്‍മാനും കിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ് കണ്‍വീനറുമായി വിളംബര യാത്ര കമ്മറ്റിയും രൂപീകരിച്ചു. ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ മട്ടന്നൂര്‍, കീഴല്ലൂര്‍ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും മറ്റും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ദീപാലംകൃതമാക്കും. എട്ടാം തീയ്യതി വിളംബര ഘോഷയാത്ര സംഘടിപ്പിക്കും മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാവും. കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍, വിവിധ വകപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി ഒരു ലക്ഷത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കും. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ സംവിധാനത്തിലാണ് ചടങ്ങ് നടക്കുക. ഉദ്ഘാടന ദിവസം മട്ടന്നൂരില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി കൂത്തുപറമ്പ്, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്ത് നിന്നും വരുന്നവര്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെയും ഗവണ്മെന്റ് പോളിടെക്നിക്കിന്റെയും പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പ്രത്യേകം ഏര്‍പ്പാട് ചെയ്യുന്ന ബസ്സുകളില്‍ വിമാനത്താവളത്തില്‍ എത്തണം. കുറച്ച് വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിനകത്ത് പാര്‍ക്ക് ചെയ്യാം. ഇതിന് ഓണ്‍ലൈന്‍ വഴി പാസ്സ് എടുക്കണം. മട്ടന്നൂര്‍ ടൗണിലെ ചില റോഡുകള്‍ ഉദ്ഘാടന ദിവസം വണ്‍വേ ആക്കും. മട്ടന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന യോഗം മന്ത്രി ജയരാജന് ഉദ്ഘാടനം ചെയ്തു. കിയാല്‍ എംഡി തുളസീദാസ് ചടങ്ങ് വിശദീകരിച്ചു.
കെ.കെ.രാഗേഷ് എംപി, അഡ്വ: സണ്ണി ജോസഫ് എംഎല്‍എ, അസിസ്റ്റന്റ് കലക്ടര്‍ ചന്ദ്രശേഖര്‍, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സിഐ ജോഷി ജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം ഉദ്ഘാടനച്ചടങ്ങുകള്‍ സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റാനുള്ള നീക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: