ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്മാരകമാക്കാന് നടത്തിയ പരിശ്രമങ്ങള്‍ ചരിത്രത്തെ അവഹേളിക്കലാണ്. അങ്ങനെയൊരു സ്മാരകം ഗുരുവായൂരില്‍ ഉണ്ടാവേണ്ടതാണ് എന്നതില്‍ ഭിന്നതയില്ല. പക്ഷേ അവിടെ കെ. കേളപ്പജിയെ ചെറുതാക്കാനും ആ ചരിത്ര സമരം എ.കെ. ഗോപാലന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമം ആക്ഷേപിക്കപ്പെടാതിരിക്കാനും കഴിയില്ല. സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ എന്നും സ്മരിക്കപ്പെടേണ്ടതും സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടേണ്ടതുമായ പേരാണ് കേളപ്പജിയുടേത്. തളി ക്ഷേത്ര സമരത്തിന് അദ്ദേഹം നായകത്വം വഹിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടിനും മറ്റും വലിയ വിഷമം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇവിടെ രൂപമെടുത്ത കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അതുകൊണ്ടുകൂടിയാവണം കേളപ്പജിയെ വല്ലാതെ അധിക്ഷേപിച്ച് ഇങ്ങനെ ഒരു സ്മാരകം നിര്‍മിക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായത്. യഥാര്‍ഥത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടും എ.കെ. ഗോപാലനും ആത്മകഥയില്‍ എഴുതിയതിന് വിരുദ്ധമാണ് സിപിഎം നീക്കങ്ങള്‍.
സ്മാരകത്തില്‍ രണ്ട് കവാടങ്ങളാണ്. വലുത് എ.കെ.ജിയുടെ പേരില്‍. ചെറുതൊരെണ്ണം കേളപ്പന്റെ പേരിലും. ഇതിനെയല്ലേ ചരിത്രത്തെ അവഹേളിക്കലെന്ന് പറയുന്നത്. കമ്മ്യൂണിസ്റ്റുകള്‍ എന്നും അങ്ങനെയാണ്. അവരുടെ ചരിത്രകാരന്മാര് എന്നും ചെയ്തത് ഇന്ത്യന്‍ സംസ്കാരത്തെയും ചരിത്രത്തെയും അപമാനിക്കുകയാണ്. ഇര്ഫാന് ഹബീബും റോമില ഥാപ്പറുമടക്കമുള്ളവര് സൃഷ്ടിച്ച അപകടങ്ങള്‍ ചെറുതാണോ? നമ്മുടെ പാഠ്യപദ്ധതികളെ അവര്‍ നശിപ്പിച്ചത് പോലെ ബ്രിട്ടീഷുകാര്‍ പോലും ചെയ്തിരിക്കില്ല. അയോദ്ധ്യയുടെ കാര്യത്തിലുള്‍പ്പടെ അതിന് എത്രയോ ഉദാഹരണങ്ങള്‍. അതാണിപ്പോള്‍ സിപിഎം ഗുരുവായൂരില്‍ ചെയ്തുകൂട്ടുന്നത്.
കേരളത്തിലെ നവോഥാന ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു പങ്കുമില്ല. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും പണ്ഡിറ്റ് കറുപ്പനും മഹാത്മാ അയ്യങ്കാളിയും മറ്റും നേതൃത്വം കൊടുത്തുകൊണ്ടാണ് അവയൊക്കെ നടന്നത്. മാറുമറക്കല്‍ സമരം, ക്ഷേത്രപ്രവേശന വിളംബരം, വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍… അതില്‍ എ.കെ.ജിയും മറ്റുമുണ്ടായിട്ടുണ്ടാവും. അത് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന നിലക്കാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാവുന്നതിന് മുന്‍പാണ് താനും. അതിനുശേഷം നടന്ന അബ്രാഹ്മണ പൂജാരി നിയമനം, പാലിയം വിളംബരം തുടങ്ങിയവയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു സ്ഥാനവുമില്ലായിരുന്നു. അതിനുപിന്നിലെ ശക്തിയും പ്രചോദനവും ആര്‍എസ്എസ് ആയിരുന്നല്ലോ. മാത്രമല്ല ഗുരുദേവനെയും അയ്യങ്കാളിയെയും പണ്ഡിറ്റ് കറുപ്പനെയും സ്വാമി വിവേകാനന്ദനെ പോലും കമ്മ്യൂണിസ്റ്റുകള്‍ ആക്ഷേപിച്ച് നടക്കുകയായിരുന്നു. ഏതുകാലം മുതലാണ് കേരളത്തിലെ സഖാക്കള്‍ ശിവഗിരിയിലും അരുവിപ്പുറത്തുമൊക്കെ കാലെടുത്തുവെക്കാന്‍ തുടങ്ങിയത്?
എ.കെ.ജിയാണ് ഗുരുവായൂര്‍ സത്യഗ്രത്തിന്റെ നായകന് എന്നാണ് സിപിഎം അവകാശപ്പെടുന്നത്. അത് അങ്ങനെയല്ല എന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടും എ.കെ.ജിയും തന്നെ പറയുന്നുണ്ട്്. ഇ.എം.എസ്സിന്റെ വിലയിരുത്തല്‍ നോക്കാം. നമ്പൂതിരിപ്പാട് തന്റെ ആത്മകഥയയുടെ ‘രണ്ട് നിരാഹാര സമരങ്ങള്‍’ എന്ന അധ്യായത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹത്തെ പരാമര്‍ശിക്കുന്നിടത്ത് എ.കെ. ഗോപാലന്റെ പേര് പരാമര്‍ശിക്കുന്നുപോലുമില്ല. 1932-33 കാലഘട്ടത്തില്‍ നടന്ന രണ്ട് നിരാഹാര സമരങ്ങളെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. അതില്‍ ഒന്നാണ് ഗുരുവായൂര്‍ സത്യഗ്രഹം. രണ്ടാമത്തേത് ഗാന്ധിജി യെര്‍വാദ ജയിലില്‍ നടത്തിയ നിരാഹാര സമരം. ‘രാഷ്ട്രീയസമരവുമായി നേരിട്ട് ബന്ധമുള്ള യാതൊരു പ്രശ്നവുമല്ലായിരുന്നു ആ നിരാഹാരത്തിന്റെ അടിസ്ഥാനം. ഹരിജനങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുക എന്ന സാമൂഹ്യ ഉദ്ദേശ്യമാണ് ഒരു കൊല്ലം മുന്‍പ് തുടങ്ങിയ ഗുരുവായൂര്‍ സത്യാഗ്രഹത്തിന് …’ എന്ന് ഇഎംഎസ് എഴുതുന്നു.
തുടര്‍ന്ന് നമ്പൂതിരിപ്പാട് പറയുന്നു: ‘എന്നാല്‍ രാഷ്ട്രീയ രംഗത്തല്ലെങ്കിലും കേരളത്തിന്റെ പൊതു ജീവിതത്തില്‍ കേളപ്പന്റെ നിരാഹാരം വലിയ കോളിളക്കമുണ്ടാക്കി. ഇതിനു മുന്‍പ് സൂചിപ്പിച്ചത് പോലെ കേരളത്തില്‍ കുറെക്കാലമായി വളര്‍ന്നുകൊണ്ടിരുന്ന സാമൂഹ്യ വിപ്ലവ പ്രസ്ഥാനത്തിന് അത് വലിയ ഊക്കും ഉശിരും നല്കി. അയിത്തോച്ചാടനവും ക്ഷേത്ര പ്രവേശനാധികാരവും നേടുക മാത്രമല്ല, മിശ്ര ഭോജനം, മിശ്ര വിവാഹം മുതലായ പല മാര്‍ഗ്ഗങ്ങളും അവലംബിച്ച് ജാതിവ്യവസ്ഥ ആകെ തകര്‍ക്കുന്നതിനുള്ള ഒരു പ്രസ്ഥാനം ഉടലെടുക്കാന്‍ വേണ്ട സാഹചര്യം ആ നിരാഹാരം സൃഷ്ടിച്ചു…’. അവിടെ കേളപ്പനെക്കുറിച്ചു മാത്രമേ അദ്ദേഹം പറയുന്നുള്ളു. എ.കെ.ജിക്ക് വലിയ പങ്ക് ഉണ്ടായിരുന്നുവെങ്കില്‍ ഇ.എം.എസ് അത് എഴുതാതിരിക്കില്ലല്ലോ. നമ്പൂതിരിപ്പാട് ആ അധ്യായത്തില്‍ ഗുരുവായൂരില്‍ നിന്ന് നേരെ കടക്കുന്നത് യോഗക്ഷേമ സഭയും ഉണ്ണി നമ്പൂതിരി പ്രസ്ഥാനവുമൊക്കെ അന്ന് നടത്തിവന്ന സാമൂഹ്യ പരിഷ്കരണ പദ്ധതികളിലേക്കാണ്. ഗുരുവായൂരില്‍ പിന്നാക്കക്കാരുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ പടപൊരുതിയത് അതെ നമ്പൂതിരിമാരാണ് എന്ന് പക്ഷേ എ.കെ.ജി. തന്റെ ജീവിത കഥയില്‍ പറയുന്നുണ്ട്.
ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച് തന്റെ ജീവിത കഥയില്‍ എ.കെ.ജി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ‘കോണ്‍ഗ്രസ് പ്രവര്‍ത്തനവും ക്ഷേത്രപ്രവേശന ജാഥയും’ എന്ന അധ്യായം നോക്കുക. ആ പ്രക്ഷോഭത്തിന്റെ നായകന് കെ. കേളപ്പനായിരുന്നുവെന്ന് പറയാന്‍ എ.കെ.ജിക്ക് ഒരു മടിയുമില്ല. താന്‍ ഉണ്ടായിരുന്നുവെങ്കിലും നായകന് കേളപ്പന് തന്നെയായിരുന്നു; സമരം തുടങ്ങിയതും അവസാനിച്ചതും ഗാന്ധിജിയുടെ ആശീര്‍വാദത്തോടെയും. അതുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് എ.കെ.ജി പ്രധാനമായും വ്യാപൃതനായത്. ഒരിക്കല്‍ ക്ഷേത്രനടയില്‍ ഭജന കഴിഞ്ഞ് പ്രവര്‍ത്തകര്‍ അതിര്‍ത്തിവിട്ട് മുന്നോട്ട് നീങ്ങിയതും സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയതും എ.കെ.ജിക്ക് മര്‍ദ്ദനമേറ്റതും തുടര്‍ന്ന് കുറേനാള്‍ ക്ഷേത്രം അടച്ചിട്ടതുമൊക്കെ മറക്കുകയല്ല. പക്ഷേ നായകന് കേളപ്പജി തന്നെയായിരുന്നു.
അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ: ‘കേളപ്പന് അല്‍പ്പം നിരാശനായതായി എനിക്ക് തോന്നി. ഈ നിലയില്‍ സത്യഗ്രഹം തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഉദ്ദേശ്യപ്രാപ്തിക്കുവേണ്ടി തന്റെ ജീവന് അര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അമ്പലം തുറക്കുന്നത് വരെ ഉപവസിക്കാനുറച്ചു. വളരെ മടിയോടെയാണ് കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചത്. കേളപ്പന് ക്ഷേത്രത്തിന് പുറത്തുള്ള ഒരു ചെറിയ പന്തലില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം തുടങ്ങുന്നതിന് മുന്‍പ് അദ്ദേഹം വളണ്ടിയര്‍മാരോടെല്ലാം യാത്ര പറഞ്ഞു. ഇത് വികാരഭരിതമായ ഒരു നിമിഷമായിരുന്നു. കേളപ്പന് നഷ്ടപ്പെട്ടേക്കുമെന്ന് വളന്റിയര്‍മാരായ ഞങ്ങള്‍ ഭയപ്പെട്ടു….’ തനിക്ക് എന്തായിരുന്നു റോള്‍ എന്ന് എ.കെ.ജി ഇവിടെ തുറന്നുപറയുന്നുണ്ട്. എ.കെ.ജി അടക്കമുള്ളവര്‍ വളന്റിയര്‍മാര്‍ മാത്രമായിരുന്നു എന്നല്ലേ കരുതേണ്ടത്.
കേളപ്പജിയുടെ നിരാഹാരസമരം കോളിളക്കം ഉണ്ടാക്കിയതും ദേശീയ പ്രശ്നമായി മാറിയതും ഗാന്ധിജി നേരിട്ട് ഇടപെട്ടതും ജീവിതകഥയില്‍ എ.കെ. ഗോപാലന് വിശദീകരിക്കുന്നുണ്ട്.’… അവര്‍ക്ക് അമ്പലം തുറക്കപ്പെടുന്നതിനേക്കാള്‍ ഉത്കണ്ഠ കേളപ്പന്റെ ജീവന് രക്ഷിക്കുന്നതിലായി. അവര്‍ ഗാന്ധിജിക്ക് കമ്പിയടിച്ചു. കേളപ്പന്റെ നിരാഹാര വ്രതം അവസാനിപ്പിക്കാന്‍ വലിയ ശ്രമം ആരംഭിച്ചു. നേതാക്കന്മാരെ കാണാന്‍ കുറൂര്‍ നമ്പൂതിരിപ്പാട് ഉത്തരേന്ത്യയിലേക്ക് പുറപ്പെട്ടു. അവസാനം പത്താമത്തെ ദിവസം നിരാഹാരവ്രതം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് അപേക്ഷിക്കുകയും ഭാവി പരിപാടികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ വ്യക്തിപരമായി ഏറ്റെടുക്കുന്നുവെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്ന ഒരു കമ്പി സന്ദേശം മഹാത്മാ ഗാന്ധിയില്‍ നിന്ന് ലഭിച്ചു…’. അതാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ പ്രധാനപ്പെട്ട ഏട്. ആരാണ് നായകന് എന്നാര്‍ക്കെങ്കിലും സംശയമുണ്ടാവേണ്ടതില്ല.
ഇക്കാര്യത്തിലെ തന്റെ പങ്ക് എ.കെ.ജി ആ ആത്മകഥയില്‍ വിശദീകരിക്കുന്നത് നോക്കൂ: ‘ക്ഷേത്രപ്രവേശന പ്രചാരണത്തിനായി ഒരു ജാഥ കേരളം മുഴുവന്‍ ചുറ്റണമെന്ന് നിശ്ചയിച്ചു. കേളപ്പന്റെ നിരാഹാര വ്രതം സൃഷ്ടിച്ച അനുകൂല സാഹചര്യം നന്നായി മുതലെടുക്കാന്‍ അതിന് സാധിക്കും. നല്ല പ്രസംഗകരായ സുബ്രഹ്മണ്യന് തിരുമുമ്പും എന്‍.പി. ദാമോദരനുമുള്പ്പടെ ഞങ്ങള്‍ ഇരുപത് സത്യഗ്രഹികള്‍ യാത്ര പുറപ്പെട്ടു. ആദ്യം കൊച്ചിയിലും പിന്നീട് തിരുവിതാംകൂറിലും മലബാറിലും സഞ്ചരിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി. തിരുവിതാംകൂറിലെ പരിപാടികള്‍ ആസൂത്രണം ചെയ്തത് മന്നത്ത് പത്മനാഭ പിള്ളയായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയും എസ്എന്‍ഡിപിയും കൂട്ടായി പ്രവര്‍ത്തിച്ച് ഞങ്ങളുടെ പരിപാടി വമ്പിച്ച വിജയമാക്കി’. ഇതാണ് എ.കെ.ജി പറയുന്നത്. ഒരിടത്തും താനാണ് ആ സഹന സമരത്തിന്റെ നായകന്, അല്ല ആ പ്രചാരണ പരിപാടിയുടെ പോലും നായകന്, എന്ന് എ.കെ.ജി പറഞ്ഞിട്ടേയില്ല.
ഇവിടെ മറക്കപ്പെടുന്ന കുറെ മഹത്വ്യക്തിത്വങ്ങളുമുണ്ട്. അതില്‍ പ്രധാനിയാണ് സുബ്രഹ്മണ്യന് തിരുമുമ്പ്. മറ്റൊന്ന് മന്നം, ആര്. ശങ്കര്‍ തുടങ്ങിയ മഹാരഥന്മാര്. അവര്‍ ഒന്നിച്ചുനീങ്ങിയത് കേരളത്തിലുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. മന്നവും ശങ്കറും തിരുമുമ്പും ഒക്കെ സ്മരിക്കപ്പെടാതെ പോയത് ദുഖകരം തന്നെ. എ.കെ.ജി എഴുതിയത് സിപിഎമ്മുകാര്‍ വായിച്ചിരുന്നുവെങ്കില്‍ എന്നാശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: