കൊച്ചി: സിപിഎം നേതാവ് പിണറായി വിജയന് നയിക്കുന്ന ഇടത് സര്‍ക്കാരിന്റെ വനവാസി-പിന്നാക്ക വിഭാഗങ്ങളോടുള്ള വിരുദ്ധ നിലപാട് കൂടുതല്‍ വെളിപ്പെടുന്നു. അട്ടപ്പാടിയിലെ വനവാസി മധു, വിശന്നപ്പോള്‍ ഭക്ഷണം എടുത്തു കഴിച്ചതിന് മോഷണം ആരോപിച്ചു തല്ലിക്കൊന്നവര്ക്കെതിരേ കേസു നടത്താന്‍ പണമില്ലെന്ന കാരണം പറഞ്ഞ് പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിക്കേണ്ടെന്നുവെച്ചു. ശബരിമലയിലെ യുവതീ പ്രവേശനക്കേസില്‍ ഭക്തര്‍ക്കെതിരെ വാദിക്കാന്‍ സിറ്റിങ്ങിന് 16 ലക്ഷം രൂപ മുടക്കി സുപ്രീം കോടതിയില്‍ അഭിഭാഷകനെ നിയോഗിക്കുമ്പോഴാണിത്.
മധുവിനെ കൈകള്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊന്ന സംഭവം മണ്ണാര്‍കാട് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പിണറായി സര്‍ക്കാരിന്റെ വിചിത്ര തീരുമാനം. പ്രത്യേക പ്രോസിക്യൂട്ടര്‍ വലിയ ഫീസ് ആവശ്യപ്പെടുന്നുവെന്ന കാരണം പറഞ്ഞാണ് വേണ്ടെന്നുവെയ്ക്കുന്നത്. കേസില്‍ പ്രതികളുടെ സ്വാധീനമാണ് യഥാര്‍ഥ കാരണം. ആദിവാസി പീഡന നിയമപ്രകാരം ശിക്ഷ ഉറപ്പുള്ള കേസില്‍, പ്രതികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നീങ്ങുന്നുവെന്നാണ് സൂചനകള്‍.
പല കേസിലുമെന്നപോലെ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ധനസഹായവും ജോലിയും നല്കുന്ന പതിവ് ആവര്‍ത്തിച്ചു. മധുവിന്റെ അമ്മയ്ക്കും സഹോദരിക്കും ആനുകൂല്യം നല്കി. പക്ഷേ, കേരള സമൂഹത്തെ ഞെട്ടിച്ച കുറ്റകൃത്യത്തില്‍ പരമാവധി ശിക്ഷ പ്രതികള്‍ക്ക് ഉറപ്പാക്കേണ്ട ബാധ്യതയില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറുന്നത്.
ശബരിമലക്കേസില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാന്‍ അഡ്വ. ആര്യമാ സുന്ദരത്തിന് 16 ലക്ഷം വരെയാണ് ഒരു സിറ്റിങ്ങിന് കൊടുക്കേണ്ടത്. മുമ്പ് ഈ കേസില്‍ ഹാജരായ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിക്കും ലക്ഷങ്ങളാണ് ചെലവിട്ടത്. മുഖ്യമന്ത്രി പിണറായി പ്രതിയായ ലാവ്ലിന് കേസില്‍ വാദിക്കാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ വരുത്തി ലക്ഷങ്ങളാണ് പൊതു ഖജനാവില്‍ നിന്ന് ചെലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: