തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന് ഉറപ്പിച്ച് ഭക്തരെ നേരിടാന്‍ യുദ്ധ സന്നാഹത്തിന് പിണറായി വിജയന് ചെലവാക്കുന്നത് കോടികള്‍. പോലീസ് സന്നാഹത്തിന് മാത്രം 50 കോടിയിലധികം രൂപ ചെലവിടേണ്ടി വരും.
നാലായിരം പോലീസുകാരെ വീതം നാലുഘട്ടങ്ങളിലായി നിയോഗിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥര്‍ വേറെയും. ഹെലികോപ്ടറിലൂടെയുള്ള നിരീക്ഷണം, സായുധസേന, ഡ്രോണുകള്‍, ജലപീരങ്കികള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍, ബാരിക്കേഡുകള്‍, ഷീല്‍ഡുകള്‍ അടക്കമുള്ള യുദ്ധസന്നാഹങ്ങളാണ് ഭക്തരെ നേരിടാന്‍ ഒരുക്കുന്നത്. മണ്ഡല-മകര വിളക്ക് കാലത്ത് തീവ്രവാദികള്‍ കടന്നുകയറുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും അതിനെതുടര്‍ന്നാണ് യുദ്ധസന്നാഹമെന്നുമാണ് പോലീസ് വാദം.
അറുപതു ദിവസമാണ് ശബരിമലയില്‍ യുദ്ധസന്നാഹം ഒരുക്കുന്നത്. പോലീസുകാരന് ദിനംപ്രതി അലവന്‍സ് 350 മുതല്‍ 400 രൂപയും അതിന് മുകളിലുമാണ്. ഇത് 10 കോടിയോളം രൂപ വരും. മണ്ഡലകാലത്ത് പോലീസിന് ഭക്ഷണം ഒരുക്കുന്നത് പോലീസ് മെസ്സാണ്. ഭക്ഷണത്തിന് ഒരാള്‍ക്ക് ദിവസം 150 രൂപയോളം വേണം. തീര്‍ത്ഥാടനം കഴിയുമ്പോള്‍ നാലുകോടിയിലധികം രൂപ ഭക്ഷണത്തിന് മാത്രം കണ്ടെത്തണം. ബാഗ് അലവന്‍സ്, യാത്രാ ബത്ത തുടങ്ങിയവ വേറെയും. അതായത് ഒരു പോലീസുകാരന് ഒരു ദിവസം ഡ്യൂട്ടിക്ക് 1000 രൂപയോളം ചെലവ് വരും. ഇത് മാത്രം ഏകദേശം 24 കോടിയോളം വരും. കൂടാതെ ഭക്ഷണം ഒരുക്കുന്ന ക്യാമ്പ് ഫോളോവേഴ്സിനും ഈ ആനുകൂല്യങ്ങളെല്ലാം നല്‍കണം. ഉന്നത ഉദ്യോഗസ്ഥരുടെയും സായുധ, ദുരന്ത നിവാരണ, അഗ്നിരക്ഷാ സേനകളുടെ അലവന്‍സും ഭക്ഷണച്ചെലവും വേറെയും.
ഇതിന് പുറമെ ഹെലികോപ്ടര്‍, പോലീസ് വാഹനങ്ങളുടെ ചെലവ്, ജലപീരങ്കി, ബാരിക്കേഡുകള്‍, ഡ്രോണുകള്‍, ഫെയ്സ് ഡിറ്റക്ടിംഗ് ക്യാമറകള്‍ അടക്കമുള്ളവയ്ക്ക് കോടികളാണ് വേണ്ടിവരിക. ഹെലികോപ്ടര്‍ നല്കാന് സ്വകാര്യ കമ്പനികള്‍ തയ്യാറായി വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനുള്ള ചെലവ് എത്രയെന്ന് കണ്ടറിയണം.
ആയിരം പോലീസുകാര്‍ക്ക് താമസിക്കാനും പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുമുള്ള സൗകര്യമാണ് ഇപ്പോള്‍ സന്നിധാനത്ത് ഉള്ളത്. ഇത്തവണ മൂന്നിരട്ടിയില്‍ക്കൂടുതല്‍ പോലീസുകാരെത്തുമ്പോള്‍ അവര്‍ക്കുള്ള സൗകര്യം വേറെ ഒരുക്കണം. മരക്കൂട്ടം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര തുടങ്ങിയ ഇടങ്ങളില്‍ വനിതാ പോലീസുകാര്‍ക്ക് അടക്കം പുതിയ സൗകര്യങ്ങള്‍ ഒരുക്കണം. ആവശ്യമെങ്കില്‍ ഹെലിപ്പാഡ് നിര്‍മിച്ചുനല്‍കണം. പോലീസ് പറയുന്ന സംവിധാനങ്ങളും ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങളും ഒരുക്കി നല്‍കണം. ഇതിനും കോടികള്‍ വേണ്ടിവരും.
നേരത്തെ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം താമസത്തിന് ഒരുക്കി നല്കിയ കണ്ടെയ്നറുകളില്‍ ശീതീകരണ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ദേവസ്വംബോര്‍ഡിന് കത്ത് നല്‍കിയിരിക്കുകയാണ്. അതിനും കോടികള്‍ മാറ്റിവയ്ക്കണം. പ്രളയത്തിലകപ്പെട്ടവര്‍ക്ക് ധനസഹായം നല്കാന് ലോകം മുഴുവന്‍ നടന്ന് പിരിവെടുക്കുന്നതിനിടെയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കാനെത്തുന്ന ഭക്തരെ നേരിടാന്‍ കോടികള്‍ സര്‍ക്കാര്‍ മുടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: