ചങ്ങനാശേരി: മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞ അര്‍ബന്‍ നക്സലുകള്‍ രാജ്യ സുരക്ഷയ്ക്ക് വിപത്തായി മാറിയെന്ന് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ വിവേക് അഗ്നിഹോത്രി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ ‘അര്‍ബന്‍ നക്സലിസം – കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ നഗരമുഖം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാസമ്പന്നരായ യുവാക്കളെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തി നക്സലിസത്തിലേക്ക് എത്തിക്കാന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണ്. പ്രൊഫസര്‍മാര്‍, ഗവേഷകര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഇവരുടെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൊരാളായ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ സായിബാബയെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. 2025 ഓടെ രാജ്യത്തിന്റെ നിയന്ത്രണം കൈയ്ക്കലാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളടങ്ങിയ രേഖകളും കണ്ടെത്തി. ആഭ്യന്തര കലാപവും അരാജകത്വവുമുണ്ടാക്കി നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് അവര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ ഡോ. ഇ. ബാലകൃഷ്ണന് അധ്യക്ഷനായി. ഉച്ചകഴിഞ്ഞ് നടന്ന സമാപന സഭയില്‍ വനിതാ കമ്മീഷന് മുന്‍ അംഗം ഡോ.ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി.
ആര്. സഞ്ജയന് സമാപന സന്ദേശം നല്കി. സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: