പാലക്കാട്: ജാതിയും മതവും പറഞ്ഞ് ഹൈന്ദവരെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഇനി വിലപ്പോകില്ലെന്നും സ്വധര്‍മത്തിനായി നിലകൊള്ളുന്ന ഹൈന്ദവ ശക്തിയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ലെന്നും സംവിധായകന് അലി അക്ബര്‍. ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്ന പിണറായി വിജയന്റെ പാര്‍ട്ടിയില്‍ അതിനെ പിന്തുണയ്ക്കുന്നത് ചുരുക്കം ആളുകള്‍ മാത്രമേയുള്ളു. ബാക്കിയുള്ളവര്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നാമജപയാത്രയില്‍ അണിചേര്‍ന്നു.
ഇതിനു മുമ്പും പല സുപ്രീംകോടതി വിധികള്‍ വന്നിട്ടുണ്ട്. എന്നാലത് നടപ്പിലാക്കുന്നതിനോ അതേക്കുറിച്ച് പ്രതികരിക്കാനോ പിണറായി തയാറായിട്ടില്ല. ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചവര്‍ ഇപ്പോള്‍ എസ്എന്‍ഡിപിയോട് സ്നേഹം കാണിക്കുന്നു. ഹൈന്ദവര്‍ക്ക് വേണ്ടി എന്‍എസ്എസ് അണിനിരന്നപ്പോള്‍ അവരുടെ ഓഫീസുകളും വിഗ്രഹങ്ങളും ആക്രമിക്കാന്‍ തുടങ്ങി.
ക്ഷേത്രസ്വത്തുക്കള്‍ മാത്രമല്ല ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്. മാറുമറയ്ക്കാന്‍ സമരം നടത്തിയവര്‍ ഇന്ന് മാറു തുറക്കാന്‍ സമരം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുകയാണ്, അലി അക്ബര്‍ പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. സീമജാഗരണ്മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മസമിതി ജില്ലാ കണ്‍വീനര്‍ കെ. സുധീര്‍ എന്നിവര്‍ സംസാരിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ രാഷ്ട്രപതിക്ക് നല്കാന് ഒപ്പുശേഖരണവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: