ഹോബര്‍ട്ട്: ക്യാപ്റ്റന്‍ ഡു പ്ലെസിസിന്റെയും ഡേവിഡ് മില്ലറുടെയും സെഞ്ചുറികളില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് വിജയം. മൂന്നാം ഏകദിന മത്സരത്തില്‍ അവര്‍ നാല്‍പ്പത് റണ്‍സിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് 2-1 ന് സ്വന്തമായി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡു പ്ലെസിസ് (125), മില്ലര്‍ (139) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റിന് 320 റണ്‍സ് നേടി. മറുപടിപറഞ്ഞ ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 280 റണ്‍സേ നേടാനായുള്ളൂ. ഓസീസിനുവേണ്ടി ഷോണ്‍ മാര്‍ഷ് (106) സെഞ്ചുറി നേടി.അമ്പത്തിയഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡു പ്ലെസിസും മില്ലറും ചേര്‍ന്നാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇവര്‍ 252 റണ്‍സ് അടിച്ചെടുത്തു. ഇത് റെക്കോഡാണ്. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന പാര്ട്ട്നര്ഷിപ്പാണിത്. മില്ലറാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിന്റെ തുടക്കം മോശമായി. ഷോണ്‍ മാര്‍ഷ് , സ്റ്റോയിനിസ് (63), കാരി (42), മാക്സ്വെല് (35) എന്നിവര്‍ പൊരുതിയതോടെ ഓസീസ് വിജയത്തിലേക്ക് നീങ്ങിയതാണ്. പക്ഷെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ സ്റ്റെയിനും റബഡയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. സ്റ്റെയിന് 45 റണ്‍സിന് മൂന്ന് വിക്കറ്റും റബഡ നാല്‍പ്പത് റണ്‍സിന് മൂന്ന് വിക്കറ്റും കീശയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: