ബെംഗളൂരു: കേന്ദ്ര പാര്‍ലമെന്ററി കാര്യ, രാസവളവകുപ്പ് മന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍ (59) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടിന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചാമരാജ്പേട്ട് ശ്മശാനത്തില്‍. ഇന്നലെ രാവിലെ എട്ടു മുതല്‍ ബസവഗുഡി നാഷണല്‍ കോളേജ് ഗ്രൗണ്ടിലും ലാല്‍ബാഗ് റോഡിലെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ഭൗതിക ദേഹത്തില്‍ പതിനായിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടരയോടെ വീട്ടിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ബെംഗളൂരു സൗത്ത് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു. 1996ല്‍ ബെംഗളൂരു സൗത്തില്‍ നിന്ന് ആദ്യമായി ലോക്സഭാ അംഗമായി. തുടര്‍ന്ന് 1998, 1999, 2004, 2009, 2014ലും വിജയിച്ചു. 1998ലും 1999ലും വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. വ്യോമയാനം, ടൂറിസം, സ്പോര്‍ട്സ്, യുവജനക്ഷേമം, സാംസ്കാരികം, നഗരവികസനം, ദാരിദ്രനിര്‍മാര്‍ജനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
നരേന്ദ്രമോദി സര്‍ക്കാരില്‍ ആദ്യം രാസവളം വകുപ്പ് മന്ത്രിയും 2016ല്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയുമായി. പാര്‍ലമെന്റിലെ നിരവധി സമിതികളില്‍ അംഗമായിരുന്നു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് രോഗ വിവരം അറിഞ്ഞത്. എന്നാല്‍ രോഗത്തെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. ഭാര്യ ഡോ.തേജസ്വിനി. മക്കള്‍ ഐശ്വര്യ, വിജേത.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാര്‍, ഇതര സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ തുടങ്ങിയ നേതാക്കള്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്ന് രാവിലെ മല്ലേശ്വരത്തെ ബിജെപി ഓഫീസിലും ബെംഗളൂരു നാഷണല്‍ കോളേജിലും പൊതുദര്‍ശനത്തിന വയ്ക്കും. തുര്‍ടന്നാണ് സംസ്കാരം.
കേന്ദ്രമന്ത്രിയോടുള്ള ആദരസൂചകമായി കര്‍ണാടകയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ പൊതുഅവധി നല്കി. മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: