കൊച്ചി: പുണ്യപ്രദവും പവിത്രവും ലോകത്തെമ്പാടുമുള്ള ഹൈന്ദവരുടെ വികാരവുമായ ശബരിമല ക്ഷേത്രത്തെ സംസ്ഥാന സര്‍ക്കാര്‍ തര്‍ക്ക ക്ഷേത്രമാക്കി. ഇതരമതസ്ഥര്‍ക്ക് അവകാശം സ്ഥാപിച്ച് ശബരിമലയെ കോടതികയറ്റാന്‍ പിണറായി വിജയന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
അടിസ്ഥാനമില്ലാത്തതും അബദ്ധങ്ങള്‍ നിറഞ്ഞതുമായ സത്യവാങ്മൂലം അഡ്വ.ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജിക്കു നല്കിയ മറുപടിയിലാണ്. ദേവസ്വം ബോര്‍ഡിനു വേണ്ടി റവന്യൂ അഡീഷണല്‍ സെക്രട്ടറി എം. ഹര്ഷന് സ്റ്റേറ്റ് അറ്റോണി കെ.വി. സോഹന്‍ വഴി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതിങ്ങനെ:
1.ജാതിയുടേയോ മതത്തിന്റേയോ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം തടയാത്ത മതേതര ക്ഷേത്രമാണ് ശബരിമലയെന്നത് സ്വീകരിക്കപ്പെട്ട ചരിത്രമാണ്.
2.ശബരിമല ക്ഷേത്രത്തോട് ചേര്‍ന്ന് സന്നിധാനത്താണ് വാവര്നടയുള്ളത്. അനാദികാലം മുതല്‍ മുസ്ലിങ്ങള്‍ അവിടെയെത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
3.ശബരിമലയ്ക്കുള്ള വഴിയില്‍, എരുമേലിയില്‍ വാവര് പള്ളിയുണ്ട്. ഇവിടെ അനാദി കാലം മുതലേ അയ്യപ്പഭക്തര്‍ ജാതി-മത ഭേദമില്ലാതെ എരുമേലി വാവര്പള്ളിയില് പ്രാര്‍ഥിച്ചാണ് മലയിലേക്കു പോകുന്നത്. ശബരിമല തീര്‍ഥയാത്രയുടെ അനിവാര്യ ആചാരമായ പേട്ടതുള്ളല്‍ തുടങ്ങുന്നതും വാവര് പള്ളിയില്‍നിന്നാണ്.
4.അയ്യപ്പനെ പാടിയുറക്കുന്ന ഹരിവരാസനം പാടുന്നത് ജന്മംകൊണ്ട് ക്രിസ്ത്യാനിയായ പ്രശസ്ത ഗായകന് പത്മഭൂഷണ്‍ കെ.ജെ. യേശുദാസാണ്. അദ്ദേഹം അയ്യപ്പവിശ്വാസിയാണ്. ശബരിമല സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നയാളാണ്. എല്ലാ വര്‍ഷവും ധാരാളം മുസ്ലിം-ക്രിസ്ത്യന്‍ വ്യക്തികള്‍ അയ്യപ്പക്ഷേത്ര ഭക്തരായി തീര്‍ഥാടനം നടത്തുന്നുണ്ട്.
5.ശബരിമല ആദ്യകാലത്ത് ഗിരിവര്‍ഗക്കാരുടെ ആരാധനാകേന്ദ്രമായിരുന്നുവെന്നത് തുറന്ന ചര്‍ച്ചയായിട്ടുള്ള കാര്യമാണ്. അവിടം ബുദ്ധക്ഷേത്രമായിരുന്നുവെന്നും ശരണം എന്നത് ബുദ്ധ സംസ്കൃതിയില്നിന്നുണ്ടായതാണെന്നും ചിന്തിക്കുന്നവരുണ്ട്.
അതിനാല്‍, റിട്ട് ഹര്‍ജിയുമായി ബന്ധപ്പെട്ട എന്തു തീരുമാനവുമെടുക്കുംമുമ്പ്, വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ക്രിസ്ത്യന്‍ സംഘടനകള്‍, ഗിരിവര്‍ഗ സംഘടനകള്‍ എന്നിവരെ കക്ഷികളാക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ വിപുലമായ മത, മതേതര വിഷയങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ പത്രങ്ങളിലും മറ്റു മാധ്യമങ്ങൡലും പരസ്യപ്പെടുത്തിയ ശേഷമേ കോടതി ഈ കേസില്‍ തീരുമാനമെടുക്കാവൂ.
ശബരിമലയെ തര്‍ക്ക ഭൂമിയാക്കാനും ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും വേണ്ടിയുള്ള സത്യവാങ്മൂലം വരുംനാളുകളില്‍ വന്‍ വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ജനകോടികള്‍ എത്തുന്ന പവിത്ര ഭൂമിയെ തര്‍ക്ക ഭൂമിയാക്കാനുള്ള നീക്കം ശബരിമലയെ തകര്‍ക്കാന്‍ വേണ്ടിത്തന്നെയാണെന്ന് ഉറപ്പ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: