കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി.അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് സ്വീകരിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്നുള്ള രാജിയാണ് സ്വീകരിച്ചത്.
ജനറല്‍ മാനേജര്‍ സ്ഥാനം രാജിവെക്കുന്നതായി ഇന്നലെ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ അദീബ് വ്യക്തമാക്കിയിരുന്നു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് രാജി സ്വീകരിച്ചത്. രാജി കത്ത് കിട്ടിയെന്നു എം.ഡി വി.കെ അക്ബര്‍ പറഞ്ഞു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചത്. . മന്ത്രി കെ.ടി. ജലീലിന്റെ പിതൃസഹോദര പുത്രനായ അദീബിനെ ചട്ടങ്ങള്‍ മറികടന്നാണ് നിയമിച്ചത്. ഏറ്റവും യോഗ്യതയുള്ള ഉദ്യോഗാര്‍ഥി എന്ന നിലയിലാണ് നിയമനം നല്‍കിയത് എന്നാണ് മന്ത്രി ഉള്‍പ്പടെ പറഞ്ഞത്. എന്നാല്‍ ഇത് ബന്ധു നിയമനമാണ് എന്ന ആരോപണത്തെ നേരിട്ട് മന്ത്രിക്ക് ആത്മവിശ്വാസത്തോടെ മറുപടി പറയാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല.
തൊണ്ടിമുതല്‍ തിരിച്ചേല്പ്പിച്ചാല് മോഷ്ടാവു കുറ്റവിമുക്തനാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. അദീബ് പറഞ്ഞ ആത്മാഭിമാനം മന്ത്രിക്കുണ്ടെങ്കില്‍ അദ്ദേഹം രാജിവയ്ക്കണം. കുറ്റക്കാരനല്ലെന്നു വിജിലന്‍സ് അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്താന്‍ മന്ത്രി തയാറാകണമെന്നും ഫിറോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: