ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് തുറന്നകോടതിയില്‍ പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികള്‍ വൈകിട്ട് മൂന്നുമണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക.
യുവതീപ്രവേശന വിധിയെചോദ്യം ചെയ്ത് നാല് റിട്ട് ഹര്‍ജികളും നാല്പ്പത്തിഒന്പത് പുനപരിശോധനാഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ വിശ്വഹിന്ദുപരിഷത്ത് അടക്കം സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍ രാവിലെ തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സജ്ജയ് കിഷന് കൗള്‍, കെ.എം ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.
എന്‍എസ്എസ്, തന്ത്രി എന്നിവരടക്കം 49 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം അഞ്ച് സംഘപരിവാര്‍ സംഘടനകളുമുണ്ട്. ഹര്‍ജികള്‍ വൈകീട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിഭാഷകര്‍ക്കോ ഹര്‍ജി പരിഗണിക്കവെ ചേംബറില്‍ പ്രവേശനമില്ല.
പുനസംഘടിപ്പിച്ച ബഞ്ചില്‍ ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്, ഇന്ദു മല്‍ഹോത്ര, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് മറ്റംഗങ്ങള്‍. ഇതില്‍ ഇന്ദുമല്‍ഹോത്ര ഒഴികെ ബാക്കി എല്ലാവരും യുവതീപ്രവേശനത്തെ അനുകൂലിച്ച് വിധിയെഴുതിയവരാണ്.
വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം ബഞ്ചിലെത്തിയ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടും ഇന്നറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: