നൗകാമ്പ്: പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ലയണല്‍ മെസ്സി കളിക്കാനിറങ്ങിയിട്ടും സ്വന്തം മൈതാനത്ത് ബാഴ്സലോണക്ക് കനത്ത തിരിച്ചടി. ഞായറാഴ്ച രാത്രി ലാ ലീഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസാണ് ബാഴ്സയെ തകര്‍ത്തുവിട്ടത്. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ തോല്‍വി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നൗകാമ്പില്‍ ബാഴ്സയുടെ ആദ്യ തോല്‍വിയാണിത്. പരിക്കുമാറി കളിക്കളത്തില്‍ തിരിച്ചെത്തിയ മെസ്സി രണ്ട് ഗോളുകള്‍ നേടിയെങ്കിലും തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കാനായില്ല. ഈ സീസണില്‍ ബാഴ്സയുടെ രണ്ടാമത്തെ തോല്‍വിയാണിത്. തോറ്റെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ബാഴ്സ തന്നെയാണ് ഒന്നാമത്.
ബെറ്റിസിനായി ജൂനിയര്‍ ഫിര്‍പോ (20), ജോക്വിന്‍ റോഡ്രിഗസ് (34), ജിയോവാനി ലെ സെല്‍സോ (71), സെര്‍ജിയോ കനാലെസ്(83) എന്നിവര്‍ സ്കോര്‍ ചെയ്തു. ബാഴ്സയ്ക്കായി മെസ്സി ഇരട്ടഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ വിദാലിന്റെ വകയായിരുന്നു. ഇവാന് റാക്കിറ്റിച്ച് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതും ബാഴ്സയ്ക്ക് തിരിച്ചടിയായി.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് ബാഴ്സയായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരെ 20-ാം മിനിറ്റില്‍ ബെറ്റിസ് ആദ്യ നിറയൊഴിച്ചു. വില്യം കാര്‍വാലോയുടെ പാസില്‍ നിന്ന് ഫിര്പോയാണ് നിറയൊഴിച്ചത്. പിന്നീട് 34-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ ടെല്ലോയുടെ പാസ് സ്വീകരിച്ച് ജോക്വിനും ഗോള്‍ നേടി. ഇതോടെ ആദ്യപകുതിയില്‍ ബെറ്റിസ് 2-0ന് മുന്നില്‍.
ആദ്യ പകുതിയില്‍ കണ്ട ബാഴ്സയായിരുന്നില്ല രണ്ടാം പകുതിയില്‍. ഗോള്‍ മടക്കാനായി അവര്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ബെറ്റിസ് ബോക്സിലേക്ക് നടത്തി. 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബാഴ്സ ആദ്യ ഗോള്‍ മടക്കി. ജോര്‍ഡി ആല്‍ബയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മെസ്സി ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. തുടര്‍ന്ന് സമനിലയ്ക്കായി ബാഴ്സ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 71-ാം മിനിറ്റില്‍ ബെറ്റിസ് മൂന്നാം ഗോളും നേടി. ക്രിസ്റ്റിയന്‍ ടെല്ലോയുടെ പാസില്‍ നിന്ന് ജിയോവാനി ലെ സെല്‍സോയാണ് ഗോള്‍ നേടിയത്. 79-ാം മിനിറ്റില്‍ അര്‍ടുറോ വിദാലിലൂടെ ബാഴ്സ ഒരു ഗോള്‍ കൂടി മടക്കി. രണ്ട് മിനിറ്റിനുശേഷം ഇവാന് റാക്കിട്ടിച്ച് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബാഴ്സ പത്തുപേരായി ചുരുങ്ങി. തൊട്ടുപിന്നാലെ റയല്‍ ബെറ്റിസ് നാലാം ഗോളും നേടി. 83-ാം മിനിറ്റില്‍ ഫിര്‍പോയുടെ പാസില്‍ നിന്ന് കനാലസാണ് ബാഴ്സ വല കുലുക്കിയത്. പരിക്കുസമയത്ത് വിദാലിന്റെ പാസില്‍ നിന്ന് മെസ്സി ഒരിക്കല്‍ കൂടി ഗോളടിച്ചെങ്കിലും പരാജയത്തില്‍ നിന്ന് ടീമിനെ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: