പറവൂര്‍: വിശ്വാസികളായ ഹൈന്ദവ ജനതയെ ഒത്തൊരുമിച്ച് മുന്നോട്ടു കൊണ്ടുപോകുമെന്നും ശരണ മന്ത്രങ്ങളെ ലാത്തികൊണ്ട് അടിച്ചമര്‍ത്താനുള്ള ശ്രമം ചെറുക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് പറവൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥയാത്ര, ചരിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയാണ്. ആര്‍ക്കും തടയാനാകില്ല. പിണറായി നവോത്ഥാന നായകനാകാന്‍ ശ്രമിക്കുന്നു. ആഗ്രഹങ്ങള്‍ കുതിരകളായാല്‍ ഏത് പിച്ചക്കാരനും സവാരി ചെയ്യാം. കാട്ടുതീ എല്ലാം നശിപ്പിക്കും, ഒന്നും സംരക്ഷിക്കില്ല. എന്നതു പോലെയാണ് ആത്മീയതയോടുള്ള കമ്മ്യൂണിസ്റ്റ് സമീപനമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്തെ ഹൈന്ദവ ഭവനങ്ങളില്‍ നിലവിളക്ക് കത്തിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂവിന്റെ അനുവാദം തേടേണ്ടിവരുന്ന കാലം വിദൂരമല്ലെന്ന് ജാഥാ നായകന് കൂടിയായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫ്, വിശ്വാസ കേരളത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. കോടതി വിധിയുടെ മറവില്‍ ജനവികാരം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അതിര്‍ത്തിയായ മൂത്തകുന്നത്ത് രഥയാത്രയെ ബിജെപി- ബിഡിജെഎസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, നേതാക്കളായ പി.കെ. കൃഷ്ണദാസ്, പി.എം. വേലായുധന്, രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: