ബെംഗളൂരു: ഒരു സാധാരണ കുടുംബത്തില്‍, 1959ല്‍ റെയില്‍വെ ജീവനക്കാരന് നാരായണ്‍ ശാസ്ത്രിയുടെയും ഗിരിജ എന്‍.ശാസ്ത്രിയുടെയും മകനായിട്ടായിരുന്നു അനന്ത് കുമാറിന്റെ ജനനം. ബിരുദധാരിയായിരുന്ന അമ്മ മകന്റെ പഠനത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തി.
ഹൂബ്ലി കെഎസ് ആര്‍ട്സ് കോളേജില്‍ നിന്നു ബിരുദവും ജെഎസ്എസ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. ചെറുപ്പം മുതല്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി. എബിവിപിയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ദേശീയ സെക്രട്ടറി ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
1975ല്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് എബിവിപി നേതാക്കള്‍ക്കൊപ്പം 30 ദിവസത്തെ ജയില്‍വാസം അനുഷ്ടിച്ചു. 1987ല്‍ ബിജെപിയില്‍ എത്തി. യുവമോര്‍ച്ചയുടെ സംസ്ഥാന, ദേശീയ അമരക്കാരനായി.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി പ്രസിഡന്റ്, ദേശീയ സെക്രട്ടറി ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 2003ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി. 2004ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി. ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്ഡിലും പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
1996 മുതല്‍ ബെംഗളൂരു സൗത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചു വരുന്നു. ബെംഗളൂരുവിനെ മെട്രോ നഗരമായി വികസിപ്പിച്ചെടുക്കാന്‍ വലിയ സംഭാവനയാണ് അനന്ത് കുമാര്‍ നല്‍കിയത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനം, മെട്രോ റെയില്‍ പദ്ധതി എന്നിവ നടപ്പാക്കാന്‍ പ്രത്യേക ശ്രദ്ധചെലുത്തി. ബെംഗളൂരുവിനെ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു അനന്ത്കുമാര്‍. കര്‍ണാടകയിലെ ബിജെപിയുടെ പ്രധാനപ്രചാരകരില്‍ ഒരാളായിരുന്നു അനന്തകുമാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാസങ്ങളോളം നീണ്ട പ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായിരുന്നു.
രാഷ്ട്രീയ പ്രവര്ത്തകന്, ജനപ്രതിനിധി എന്നതിനു പുറമെ നല്ല ഗാനരചയിതാവു കൂടിയായിരുന്നു അദ്ദേഹം. നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എഴുത്തുകാരന്, പ്രാസംഗികന് എന്നിനിലയിലും ശോഭിച്ചു. കന്നഡ, ഹിന്ദി, തെലുങ്ക്, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നു.
പി.എന്‍. സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: