ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിന്റെ സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമാതികളോടെ ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ബെംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകള്‍.
ബെഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ബെംഗളൂരുവിലെത്തി അനന്ത് കുമാറിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗ് ചൗഹാന് തുടങ്ങിയവര്‍ അനന്ത് കുമാറിന്റെ വസതിയില്‍ എത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
കേന്ദ്ര മന്ത്രിസഭ അനന്ത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചന പ്രമേയം പാസാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ 2ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അനന്ത് കുമാറിന്റെ നിര്യാണം. ശ്വാസകോശ അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
പാര്‍ലമെന്ററികാര്യ വകുപ്പ് കൂടാതെ, രാസവള വകുപ്പിന്റെ ചുമതലയും അനന്ത് കുമാറിനായിരുന്നു. ബിജെപി കര്‍ണാടക അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ആറ് തവണ ലോക്സഭാ അംഗമായിരുന്നു. ആറ് തവണയും ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. വാജ്പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: