തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊലപാതകക്കേസിലെ പ്രതി മുന്‍ ഡിെൈവഎസ്പി ഹരികുമാര്‍ കല്ലംബത്തെ വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രി. ജോലി സംബന്ധമായി നെയ്യാറ്റിന്‍കരയിലാണ് ഹരികുമാര്‍ കുടുംബത്തോടൊപ്പം ഇപ്പോള്‍ താമസിക്കുന്നത്. വീട് അടഞ്ഞു കിടക്കുന്നതിനാല്‍ ഇവരുടെ നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ ഭാര്യ മാതാവാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. കല്ലംബലത്തെ വീടിന് അടുത്താണ് ഇയാളുടെ ഭാര്യയുടെ അമ്മ താമസിക്കുന്നത്.
സനല്‍ കുമാര്‍ കൊല്ലപ്പെട്ട് പത്താം ദിവസമാണ് ഹരി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുവേണ്ടിയുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ശക്തമാക്കിയിരുന്നു. സനലിനെ മനപ്പൂര്‍വ്വം കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്കി. ഇതുമൂലം മാനസിക സമ്മര്‍ദ്ദത്തിലായതാണ് ആത്മഹത്യ ചെയ്യാന്‍ ഹരികുമാറിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
കൊലപാതകത്തിനുശേഷം ഹരികുമാര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഹരികുമാറിനോട് കീഴടങ്ങാന്‍ ബന്ധുക്കള്‍ വഴി നിര്‍ബന്ധിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കുകയായിരുന്നു. ഹര്‍ജി തള്ളുകയാണെങ്കില്‍ മാത്രം കീഴടങ്ങാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്.
കൂടാതെ ശത്രുക്കള്‍ ഉള്ളതിനാല്‍ ഇയാളെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയയ്ക്കരുതെന്നും ഹര്‍ജിയില്‍ ഹരികുമാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: