കൊച്ചി: കടലില്‍ സുരക്ഷയും വളര്‍ച്ചയും ഉറപ്പിക്കാന്‍ ചേര്‍ന്ന ഇന്ത്യന്‍ സമുദ്ര നാവിക സിമ്പോസിയത്തില്‍ (ഐഒഎന്‍എസ്) 32 രാജ്യങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്കൊപ്പം അണിനിരന്നു. പൊതു കമാന്‍ഡ് ഉണ്ടാക്കണമെന്നും ഇന്ത്യ സ്ഥാപിക്കാന്‍ പോകുന്ന ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്ററില്‍നിന്നുള്ള വിവരങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും കൈമാറണമെന്നുമാണ് രാജ്യങ്ങളുടെ ആവശ്യം.
ഇറാന്, ആസ്ട്രേലിയ, ഇന്‍ഡോനേഷ്യ, ഫ്രാന്‍സ്, തായ്ലന്ഡ്, നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ്, ജപ്പാന്, മൊസാംബി, ബ്രിട്ടണ്, മാല്‍ദീപ്, ശ്രീലങ്ക, മഡഗാസ്കര്‍, മൊറീഷ്യസ്, താന്‍സാനിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമുദ്ര മേഖലയിലെ വളര്‍ച്ചയും സുരക്ഷയും എന്ന വിഷയത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. കടല്‍ക്കൊള്ള, ലഹരി കടത്തല്‍, ആയുധക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി രാജ്യങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അവര്‍ പങ്കുവെച്ചു. ആസ്ട്രേലിയ ടെററിസം പ്രത്യേകം പരാമര്‍ശിച്ചു. സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യത്തിലുമുള്പ്പെടെ സഹകരണം വേണമെന്ന് ആവശ്യമുയര്‍ന്ന പത്താം സിമ്പോസിയത്തില്‍ മുമ്പ് ഉന്നയിച്ച പൊതു കമാന്‍ഡ് ആവശ്യം ഉയര്‍ന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍-എല്ലാ മേഖലയുടെയും വളര്‍ച്ചയും സുരക്ഷയും- വഴി രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും ശാക്തീകരണവും കടല്‍ മാര്‍ഗം എങ്ങനെ മെച്ചപ്പെട്ടുവെന്ന് വ്യക്തമാണെന്ന് സിമ്പോസിയം ഉദ്ഘാടനം ചെയ്ത നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ പറഞ്ഞു. വിവിധ തരത്തിലുള്ള കടല്‍ ഭീഷണികള്‍ കുറഞ്ഞു. ഇന്ത്യ സജ്ജമാക്കുന്ന ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ വിവരങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: