ഭോപ്പാല്‍: അഖിലഭാരതീയ വനവാസികല്യാണാശ്രമത്തിന്റെ ദേശീയ നേതാവും ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന പ്രചാരകനുമായിരുന്ന ഓം പ്രകാശ് അഘി (അഘിജി 90) അന്തരിച്ചു. 1980 മുതല്‍ 2008 വരെ 28 വര്‍ഷം ബിഎംഎസ് ദേശീയ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു. 1928 ആഗസ്റ്റ് 28 ന് പഞ്ചാബിലെ റായ്പൂരില്‍ ( ഇപ്പോള്‍ പാക്കിസ്ഥാനില്‍) ജനിച്ചു.
1945-ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി വിഭജനവിരുദ്ധ സമരങ്ങളില്‍ സജീവ പങ്കാളിയായി. 1948 ല്‍ പൂര്ണസമയപ്രവര്ത്തനത്തിന് പ്രചാരകനായി. പഞ്ചാബ്-ഹരിയാന ഛത്തീസ്ഗഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ജില്ലാ പ്രചാരക് ആയും വിഭാഗ് പ്രചാരക് ആയും 1948 മുതല്‍ വിവിധ ചുമതലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1960ല്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ ആവശ്യമനുസരിച്ച് അഘിയെ ബിഎംഎസ്സിന്റെ പ്രവര്‍ത്തനത്തിന് നിയോഗിച്ചു. അഘി പഞ്ചാബ് സംസ്ഥാന സെക്രട്ടറിയായും 1967 ല്‍ ദേശീയ സെക്രട്ടറിയായും 1988 ല്‍ ദേശീയ സംഘടനാ സെക്രട്ടറിയായും നിയമിതനായി.
ഇന്ത്യയിലുടനീളം സഞ്ചരിച്ച് ബിഎംഎസ്സിന്റെ സംഘടനാ പ്രവര്‍ത്തനത്തിന് അടിത്തറപാകിയത് അഘിയാണ്. ആദ്യമായി ലക്ഷദ്വീപുള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ ജില്ലകളിലും ബിഎംഎസിന്റെ ഒരു യൂണിയനെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും യാത്ര നടത്തി. അഘിയുടെ ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ വെരിഫിക്കേഷനില്‍ ബിഎംഎസിനെ ഒന്നാമതെത്തിച്ചത്.
16ന് അനുസ്മരണം
കൊച്ചി: ബിഎംഎസ് ദേശീയ സംഘടനാ കാര്യദര്‍ശിയായിരുന്ന ഓം പ്രകാശ് അഘിയെ ബിഎംഎസ് കേരള സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അനുസ്മരിച്ചു. 16ന് എല്ലാ ജില്ലകളിലും അനുസ്മരണ സമ്മേളനങ്ങള്‍ ചേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: