തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തില്‍ ദുരൂഹത. ഹരികുമാര്‍ മരിച്ചത് പോലീസിന്റെ വീഴ്ചയെ തുടര്‍ന്നെന്ന ആരോപണം ശക്തമായി.
ഡിവൈഎസ്പിയെ വിടാതെ പിന്തുടരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. എന്നാല്‍, അദ്ദേഹം നാട്ടിലെത്തിയ വിവരം പോലീസ് അറിയാത്തതും, ഡിവൈഎസ്പിക്ക് സിപിഎം നേതൃത്വവുമായുള്ള വഴിവിട്ട ബന്ധവും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഹരികുമാര്‍ തമിഴ്നാട്ടില്‍ എത്തിയെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്.
തമിഴ്നാട്ടില്‍ താമസിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ്കുമാറിനെ അടക്കം അറസ്റ്റ് ചെയ്തു. സതീഷ് എടുത്ത് നല്കിയ സിം കാര്‍ഡുകള്‍ ഉള്‍പ്പെടെ സൈബര്‍ സെല്‍ നിരീക്ഷിച്ചു. ഇന്നലെ രാവിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കാണുന്നതു വരെ ഹരികുമാര്‍ എവിടെയെന്ന് പോലീസിന് കണ്ടെത്താനായില്ല.
കേസില്‍ പോലീസ് പുറത്തുവിട്ടതെല്ലാം നുണയെന്ന് വ്യക്തം. ഹരികുമാറിന്റെ ഫോണ്‍കോളുകള്‍ സൈബര്‍ സെല്‍ പരിശോധിക്കുന്നുവെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞത്. എവിടെയാണെന്നു വരെ കൃത്യമായ വിവരം ലഭിച്ചുവെന്നും അവകാശപ്പെട്ടു. രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം കല്ലമ്പലത്തെ വീട്ടിലെത്തിയതൊഴികെ യാതൊരു നിരീക്ഷണവുമുണ്ടായില്ല. സിപിഎം നേതൃത്വത്തിനും ഹരികുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ഹരികുമാറിന് രക്ഷപ്പെടാന്‍ അവസരം നല്‍കിയത് പോലീസ് അസോസിയേഷനിലെ സിപിഎം ബന്ധമുള്ള നേതാവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇയാള്‍ കീഴടങ്ങിയാല്‍ പല രഹസ്യവിവരങ്ങളും പുറത്തുവരുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കാണുന്നത്. ഇതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: