ബെംഗളൂരു: ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്രമന്ത്രി അനന്ത്കുമാറിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരടക്കം അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ചാമരാജ്പേട്ട് ഹിന്ദു ശ്മശാനത്തില്‍ പൂര്‍ണസൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു. സഹോദരന് നന്ദകുമാറാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. വൈദിക ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്ദേക്കര്‍, രാമദാസ് അത്വാലെ, പീയൂഷ് ഗോയല്‍, ഡി.വി. സദാനന്ദഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ, കേരളത്തില്‍ നിന്ന് ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
വസതിയില്‍ നിന്ന് മൃതദേഹം ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ വിലാപയാത്രയായി മല്ലേശ്വരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിച്ചു. സൈനിക വാഹനത്തില്‍ ദേശീയപതാക പുതപ്പിച്ച ഗ്ലാസ് പെട്ടിക്കുള്ളിലായിരുന്നു മൃതദേഹം. ബസവനഗുഡിയിലെ വീട്ടില്‍ നിന്ന് മല്ലേശ്വരം വരെയുള്ള പത്തു കിലോമീറ്ററില്‍ റോഡിനിരുവശവും ജനനായകനെ കാണാന്‍ ആയിരങ്ങള്‍ കാത്തുനിന്നു. മൃതദേഹം വഹിച്ചു കൊണ്ടു വന്ന വാഹനത്തിലേക്ക് പൂക്കള്‍ സമര്‍പ്പിച്ചായിരുന്നു ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.
ബിജെപി ഓഫീസിലെ പ്രധാന ഹാളില്‍ വച്ച മൃതദേഹത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദഗൗഡ, രമേശ് ജിഗിനാഗി, ജഗദീഷ് ഷെട്ടാര്‍, കെ.എസ്. ഈശ്വരപ്പ, ആര്. അശോക്, എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, മറ്റ് ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും പുഷ്പം അര്‍പ്പിച്ച് പ്രണമിച്ചു. ഇതിനു ശേഷം 11 മണിയോടെ വിലാപയാത്രയായി ബസവനഗുഡി നാഷണല്‍ കോളേജില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം എത്തിച്ചു. ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയത്. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസും പാര്‍ട്ടി നേതാക്കളും നന്നെ പണിപ്പെട്ടു. ഒരുമണിയോടെ ചാമരാജ്പേട്ട് ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: