ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് കോടതിയില്‍ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമല കേസില്‍ റിട്ട്, റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഷൈലജ വിജയന് എന്നയാളുടെ അഭിഭാഷകനായ മാത്യൂ നെടുന്പാറയാണ് പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞ അതേകാര്യങ്ങളാണ് ഇന്നും ചീഫ് ജസ്റ്റീസ് കോടതിയില്‍ ആവര്‍ത്തിച്ചത്.
യുവതീപ്രവേശന വിധിക്കെതിരേ 49 പുനപരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. മൂന്ന് റിട്ട് ഹര്‍ജികളും ഇതോടൊപ്പം കോടതിയില്‍ എത്തിയിരുന്നു. എല്ലാ ഹര്‍ജികളും തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. അത്യപൂര്‍വമായ നടപടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചേര്‍ന്ന കോടതി, ഇരുപത് മിനിറ്റെടുത്താണ് റിവ്യൂ ഹര്‍ജികള്‍ പ്രാഥമികമായി പരിശോധിച്ചത്.
ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ ചേംബറിലായിരുന്നു അഞ്ചു ജഡ്ജിമാരും ഹര്‍ജികള്‍ പരിഗണിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ പതിനഞ്ചോളം ഹര്‍ജികള്‍ അടക്കം അമ്പത് പുനഃപരിശോധനാ ഹര്‍ജികളാണ് കോടതി ഇന്നലെ പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: