കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് മന്ത്രി കെ.ടി. ജലീലിന്റെ സഹോദരപുത്രന് കെ.ടി. അദീബിനെ നിയോഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് വിവരാവകാശരേഖ. അടിസ്ഥാനയോഗ്യതയില്‍ ഇളവ് വരുത്തി അദീബിനെ നിയമിച്ചത് മന്ത്രിസഭാ തീരുമാനങ്ങള്‍ ലംഘിച്ചാണ്.
ബിടെക്കും പിജിഡിജിഎ ബിരുദവും അടിസ്ഥാനയോഗ്യതയായി പരിഗണിച്ച് ഉത്തരവിറക്കണമെന്ന് മന്ത്രി ജലീല്‍ 2016 ജൂലൈ 28ന് ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ ജനറല്‍ മാനേജരുടെ തസ്തികയും വിദ്യാഭ്യാസ യോഗ്യതയും നിശ്ചയിച്ചത് ധനവകുപ്പിന്റെ അഭിപ്രായത്തോടുകൂടി മന്ത്രിസഭായോഗ തീരുമാനപ്രകാരമാണെന്നാണ് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി എ. ഷാജഹാന് ഇതുമായി ബന്ധപ്പെട്ട ഫയലില്‍ കുറിച്ചത്. വിദ്യാഭ്യാസയോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ വെക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ ഉത്തരവിനായി ഫയല്‍ മുഖ്യമന്ത്രിക്ക് അയക്കേണ്ടതാണെന്നും വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. എന്നാല്‍ കോര്പ്പറേഷന് പുറംകരാര്‍ ജോലി, തസ്തിക സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് മന്ത്രിസഭയില്‍ വെച്ചതെന്നും അധികയോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനത്തിന് അത് ആവശ്യമില്ലെന്നും കാണിച്ച് 2016 ആഗസ്റ്റ് നാലിന് മന്ത്രി കെ.ടി. ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചു.
തുടര്‍ന്ന് ആഗസ്റ്റ് 9ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിടുകയും ചെയ്തു. മന്ത്രിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉത്തരവ് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി 17ന് നിയമന ഉത്തരവ് അംഗീകരിക്കുകയായിരുന്നു. മന്ത്രിസഭായോഗം പോലും ചര്‍ച്ച ചെയ്യാതെ അടിസ്ഥാന യോഗ്യതയില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവിട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ കബളിപ്പിച്ചതാണെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. ഇ.പി. ജയരാജനെ ബന്ധുനിയമനത്തിന്റെ പേരില്‍ പുറത്താക്കാന്‍ കാണിച്ച ധൈര്യം പാര്‍ട്ടി അംഗം പോലുമല്ലാത്ത കെ.ടി. ജലീലിന്റെ കാര്യത്തില്‍ കാണിക്കാത്തതെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, ഫിറോസ് ആവശ്യപ്പെട്ടു.
ബന്ധു നിയമനത്തിന് ഫയലില്‍ കൃത്രിമം കാണിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് ജലീല്‍ അഴിമതി നടത്തിയത്.
നിയമനത്തിന് മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന റിപ്പോര്‍ട്ട് വകവയ്ക്കാതെ ഫയല്‍ നേരിട്ട് മുഖ്യമന്ത്രിക്ക് കൊടുത്തതില്‍ നിന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ പുതിയ വിധി വരുന്നതു വരെ യുവതീപ്രവേശനം നിഷേധിച്ചുള്ള 1991ലെ വിധിയാണ് നടപ്പാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: