പത്തനംതിട്ട: പത്തനംതിട്ട-പമ്പ റൂട്ടില്‍ യാത്രാ നിരക്ക് കൂട്ടിയത് വിവാദമായതോടെ കെഎസ്ആര്‍ടിസി പിന്‍വലിച്ചു. മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നിരക്ക് വര്‍ദ്ധനയ്ക്ക് ഉത്തരവിട്ട ഡിടിഒയെ സസ്പെന്റ് ചെയ്യുകയും ചെയ്തു . പത്തനംതിട്ട-പമ്പ റൂട്ടില്‍ ഒറ്റയടിക്ക് 27 രൂപയുടെ വര്‍ദ്ധനവാണ് ടിക്കറ്റ് നിര്ക്കില് വരുത്തിയിരിക്കുന്നത്.
73 രൂപയില്‍നിന്നും നൂറ് രൂപയായി ആണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇതിനെതിരെ യാത്രക്കാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. അനുമതി ഇല്ലാതെയാണ് ഡിടിഒ നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് കോര്‍പ്പറേഷന്റെ ന്യായീകരണം.
ഉത്സവകാലത്ത് നടത്തുന്ന സ്പെഷ്യല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30 ശതമാനം നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് മുതല്‍ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്പെഷ്യല്‍ സര്‍വീസിനാണ് നിരക്ക് വര്‍ധനയെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. ചാര്‍ജ് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്റ് ചെയ്യുകയുമായിരുന്നു. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചാര്‍ജ്.
ശബരിമല തീര്‍ഥാടനകാലം കണക്കിലെടുത്താണ് 27 രൂപ വര്‍ധിപ്പിച്ചത്. നേരത്തെ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതും വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. 31 രൂപയില്‍ നിന്നും 40 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും നിരക്ക് വര്‍ദ്ധന കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: