തിരുവനന്തപുരം: രണ്ടുവര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിന് കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംമ്പര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. വൈദ്യുതി നിയമം അനുസരിച്ച് അനധികൃത വൈദ്യുതി ഉപയോഗത്തിന് നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ മുന്‍പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണത്തില്‍ നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല.
രണ്ടു മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശികകള്‍ക്ക് നിലവിലെ 18 ശതമാനം പലിശയ്ക്ക് പകരം 8 ശതമാനവും 5 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശികയ്ക്ക് 6 ശതമാനവും പലിശ നല്കിയാല് മതിയാകും. പലിശത്തുക 6 തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്.
എന്നാല്‍ പലിശയടക്കമുള്ള കുടിശികത്തുക ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് പലിശയിന്മേല് വീണ്ടും 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കുന്നതാണ്. എല്‍ടി വിഭാഗത്തിലെ ഉപഭോക്താക്കള്‍ അതത് സെക്ഷന്‍ ഓഫീസിലും എച്ച്ടി/ഇഎച്ച്ടി വിഭാഗത്തിലെ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റവന്യുവിന്റെ ഓഫീസിലും ഡിസംബര്‍ 15 വരെ കുടിശിക തീര്‍ക്കാനുള്ള അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: