കോട്ടയം: വീണ്ടുമൊരു മണ്ഡലക്കാലമെത്തി. ശബരീശദര്ശന സൗഭാഗ്യത്തിനായി ഭക്തകോടികള്‍ ഒഴുകുന്ന നാളുകള്‍. പ്രളയത്തിനും വിവാദത്തിനും ഇടയിലാണ് മണ്ഡലക്കാലമെത്തുന്നത്. മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തിന്. നട തുറക്കാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടില്ല.
നിലയ്ക്കല്‍ ബേസ് ക്യാമ്പ്
പ്രളയത്തില്‍ തകര്‍ന്ന പമ്പയെ പുനരുജ്ജീവിപ്പിക്കുന്നതിന് മുമ്പേ യുവതീ പ്രവേശന വിവാദം മണ്ഡലക്കാലത്തേക്കുള്ള ഒരുക്കങ്ങളുടെ താളം തെറ്റിച്ചു. പമ്പാ തീരം വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നതോടെ പ്രധാന ഇടത്താവളമായി നിലയ്ക്കല്‍ മാറി. നിലയ്ക്കല്‍ ബേസ് ക്യാമ്പായി മാറിയതിന് ശേഷമുള്ള ആദ്യ തീര്‍ഥാടന കാലമാണിത്. എന്നാല്‍ ഒരു ദിവസം ഒരു ലക്ഷം ഭക്തരെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കുന്ന നിലയ്ക്കലിന് ഇത് താങ്ങാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. അതേസമയം പമ്പാ തീരത്തെ വീണ്ടെടുക്കുന്ന പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല. പ്രളയത്തില്‍ വന്നടിഞ്ഞ രണ്ടു ലക്ഷം ഘനമീറ്റര്‍ മണല്‍ മാറ്റുന്നത് ഇപ്പോഴും തുടരുകയാണ്.
ഭക്ഷണവും കുടിവെള്ളവും വെല്ലുവിളി
നിലയ്ക്കലിലും പമ്പയിലും എത്തുന്ന ഭക്തര്‍ക്ക് വെല്ലുവിളിയാകുന്നത് ഭക്ഷണവും കുടിവെള്ളവുമാണ്. നിലയ്ക്കലിലേക്ക് കുടിവെള്ളം എവിടെനിന്ന് കൊണ്ടുവരുമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുകയാണ് ജല അതോറിറ്റിയും ദേവസ്വംബോര്‍ഡും. നിലയ്ക്കലിന് സമീപമുള്ള നാല് കുളങ്ങളും ഇതുവരെയും ശുചീകരിച്ചിട്ടില്ല. അത് ചെയ്തിരുന്നെങ്കില്‍ ഒരു പരിധി വരെ ജലക്ഷാമം പരിഹരിക്കാമായിരുന്നു. നിലയ്ക്കലില്‍ തന്നെ പ്രതിദിനം വേണ്ടത് 75 ലക്ഷം ലിറ്റര്‍ വെള്ളമാണ്. ദിവസം നിലയ്ക്കലില്‍ 40 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള സംവിധാനമേ നിലവില്‍ ആയിട്ടുള്ളു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ സീതത്തോട്, ആങ്ങാമൂഴി എന്നിടവിടങ്ങളില്‍ നിന്നാണ് ഇവിടേയ്ക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത് മതിയാകില്ല. സന്നിധാനത്ത് വെള്ളമെത്തിക്കുന്നത് കുന്നാര്‍ അണക്കെട്ടില്‍ നിന്നാണ്. കൊടുംവനത്തില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടില്‍ ഉരുള്‍പൊട്ടി മണല്‍ നിറഞ്ഞു. ഇത് വൃത്തിയാക്കുന്ന ജോലികള്‍ നടക്കുന്നതേയുള്ളു. പമ്പയില്‍ അന്നദാന മണ്ഡപവും ഹോട്ടലുകളും പ്രവര്ത്തിച്ചയിടങ്ങള് പൂര്‍ണമായും പ്രളയമെടുത്തു. പമ്പ പോലീസ് സ്റ്റേഷന് സമീപമുള്ള രണ്ട് ഹോട്ടലുകള്‍ മാത്രമാണ് ഇനി ശരണം. നിലയ്ക്കലില്‍ അന്നദാനം ദേവസ്വം ബോര്‍ഡ് തുടങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയും.
മാലിന്യപ്രശ്നം രൂക്ഷമാകും
ഈ തീര്‍ഥാടന കാലം നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി മാലിന്യ സംസ്കരണമാണ്. മാലിന്യം സംസ്കരിക്കാനുള്ള ചെറിയാനവട്ടം പ്ലാന്റ് പ്രളയത്തില്‍ തകര്‍ന്നു. പമ്പയിലെ പ്ലാന്റും തകര്‍ന്നു. ഈ ടാങ്ക് ഉയരം കൂട്ടി വൃത്തിയാക്കി ഇതിലേക്ക് എല്ലാ ശൗചാലയങ്ങളില്‍ നിന്നുമുള്ള കുഴലുകള്‍ ഘടിപ്പിക്കുന്ന ജോലിയാണ് നടക്കുന്നത്. ചെറിയാനവട്ടം പ്ലാന്റ് നന്നാക്കുന്ന ജോലികളും പൂര്‍ത്തിയായിട്ടില്ല. പ്രളയത്തില്‍ ശൗചാലയങ്ങളില്‍ നിന്നുള്ള കുഴലുകള്‍ തകരുകയും മറ്റു ചിലത് മണ്ണിനടിയിലാവുകയും ചെയ്തു.
റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല
പമ്പയ്ക്കും ഇലവുങ്കലിനും ഇടയില്‍ അഞ്ചിടത്താണ് റോഡ് തകര്‍ന്നത്. ഇവിടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. റോഡിന്റെ വശങ്ങള് ഇടിഞ്ഞിരിക്കുന്നതിനാല്‍ യാത്ര പ്രത്യേകിച്ച് രാത്രിയില്‍ വളരെ അപകടമേറിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: