കോട്ടയം: ജന്മഭൂമി പുറത്തു കൊണ്ടുവന്ന കോടികളുടെ തട്ടിപ്പ് കേസില്‍ വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി രാജിവെച്ചു. കാല് നൂറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടുന്നതിന് മുമ്പാണ് രാജി. വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസിലെ മേവെള്ളൂര്‍ യൂണിറ്റ് ഇന്‍സ്പക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് 36 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യാതൊരു ഈടും സ്വീകരിക്കാതെ വായ്പ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ബാങ്കില്‍ 78 കോടി രൂപയുടെ തട്ടിപ്പു നടന്നെന്ന്, കഴിഞ്ഞ മെയ് 26നാണ് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തത്. ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ വി.പി. സജീന്ദ്രന് എംഎല്‍എ ചോദ്യം ഉന്നയിച്ചിരുന്നു. വെള്ളൂര്‍ സഹകരണ ബാങ്കില്‍ വെട്ടിപ്പ് നടന്നതായും അന്വേഷണം നടക്കുന്നതായും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി പറഞ്ഞു. എന്നാല്‍ 36 കോടിയുടെ തട്ടിപ്പ് മാത്രമാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്നാണ് കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ വ്യക്തമാക്കിയത്.
ബിജെപി വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ വിവരാവകാശ അപേക്ഷയിലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തായത്. സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവും എന്‍ജിഒ യൂണിയന് മുന്‍സംസ്ഥാന സെക്രട്ടറിയുമായിരുന്ന യു. ചന്ദ്രശേഖരന് നായര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ.എം. കുഞ്ഞുമുഹമ്മദ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.എന്‍. മനോഹരന്, എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി ബേബി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണമുള്ളത്.
ചന്ദ്രശേഖരനും കുഞ്ഞുമുഹമ്മദും മനോഹരനും ബാങ്കിന്റെ പ്രസിഡന്റുമാരായിരുന്നു. മനോഹരന് 46.49 ലക്ഷം രൂപയും, ടി.വി. ബേബി 61.38 ലക്ഷം രൂപയും, ഇ.എം. കുഞ്ഞുമുഹമ്മദ് 9.6 ലക്ഷം രൂപയും തട്ടിപ്പു നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ 2.69 കോടിരൂപയുടെ വായ്പയാണ് ഈടില്ലാതെ നല്‍കിയിരിക്കുന്നത്.
തട്ടിപ്പിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ബാങ്ക് സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവുമായ എസ്. ജി. ധനഞ്ജയന് 61.88 ലക്ഷവും സെക്രട്ടറിയുടെ ചാര്‍ജുള്ള സിപിഎം പ്രാദേശിക നേതാവ് എം. കെ. ഹരിദാസന് 12.36 ലക്ഷവും കബളിപ്പിച്ചു. ജീവനക്കാര്‍ സ്വന്തമായി ഈടില്ലാതെ എടുത്ത വായ്പ 1.87 കോടി രൂപയാണ്. ക്രമക്കേടിനെ തുടര്‍ന്ന് വനിതാ ബാങ്ക് കാഷ്യറും സസ്പെന്‍ഷനിലാണ്. നേതാക്കളുടെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. ഭരണസമിതിയെ പിരിച്ചുവിട്ട് നടപടിയെടുത്താല്‍ പിന്നീട് ഇവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. ഇതൊക്കെ ഒഴിവാക്കാനാണ് സിപിഎം നേതൃത്വം ഭരണസമിതിയെ രാജിവെപ്പിച്ചത്. ബാങ്കിലെ തട്ടിപ്പിനെതിരെ ഓംബുഡ്സ്മാനെ സമീപിക്കുമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്് പി.ജി. ബിജുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: