കൊച്ചി: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞിരുന്ന് ചിലര്‍ സാഹചര്യം മുതലെടുക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ഹൈക്കോടതി. ശബരിമലയില്‍ കലാപകാരികള്‍ നുഴഞ്ഞുകയറാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അനിവാര്യമാണെന്നും ദേവസ്വം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയതിനെതിരെ കാക്കനാട് എംജിഎസ് ലോജിസ്റ്റിക്സ് മാനേജിങ് പാര്‍ട്ണര്‍ എം.എസ്. അനില്‍ കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ആരൊക്കെയോ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്. ലോക്കല്‍ പോലീസില്‍ നിന്ന് പാസ് വാങ്ങുന്നതോടെ നിലയ്ക്കലിലെത്തുമ്പോള് ഭക്തരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം മുന്‍കൂട്ടി ഒരുക്കാനാവുമെന്നും ശബരിമലയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന സാഹചര്യമുണ്ടായാല്‍ തിരിച്ചറിഞ്ഞ് അടിയന്തര തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ അതത് സ്ഥലങ്ങളില്‍ നിന്ന് പാസെടുക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പോലീസ് പാസ് ഏര്‍പ്പെടുത്തിയത് പ്രഥമദൃഷ്ട്യാ ബുദ്ധിമുട്ടായി തോന്നുമെങ്കിലും സുരക്ഷാക്രമീകരണം അനിവാര്യമാണെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. സമാന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിലപാടെടുത്തിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: