ഇടതുപക്ഷം തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞതും പിന്നീട് ആവര്‍ത്തിക്കുന്നതുമായ തമാശയാണ് കേരളാബാങ്ക്. ബാങ്ക് രൂപീകരണ നീക്കത്തില്‍ നിറഞ്ഞുനില്ക്കുന്നത് ആശയശൂന്യതയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേരളാബാങ്കിന് എതിരല്ല. ചെറിയ ബാങ്കുകള്‍ ലയിച്ച് ഒന്നാവുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയവും. നബാഡ് വഴി ആര്‍ബിഐ ജില്ലാ ബാങ്കുകളുടെ ലയനത്തിന് മുന്നോട്ടുവെച്ച 19 ഉപാധികളില്‍ പലതും പാലിക്കാന്‍ കേരളത്തിന് ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. അതിന്റെ പ്രധാനകാരണം മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും സഹകരണമന്ത്രിയും നടത്തുന്ന ചക്കളത്തിപ്പോരാണ്. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രങ്ങളില്ലാതെ പണം കടം എടുക്കാനായി ഒരു ബാങ്ക് തുടങ്ങുകയെന്നതാണ് കേരളാബാങ്കിന്റെ ആശയം. ഇതിനുവേണ്ടി നിഷ്ക്രിയ ആസ്തിയില്ലാത്ത പുതിയ സംസ്ഥാന സഹകരണബാങ്ക് എന്നതായിരുന്നു ലക്ഷ്യം. പക്ഷേ ഇന്ന് പുതിയ ബാങ്ക് എന്ന ആശയമില്ല. സംസ്ഥാന സഹകരണബാങ്കിന്റെ ആര്‍ബിഐ ലൈസന്‍സ് ഉപയോഗിച്ച് പതിനാല് ജില്ലാബാങ്കുകളും ലയിച്ച് പുതിയ പേര് സ്വീകരിക്കുന്നു, അത്ര മാത്രം.
കെടുകാര്യസ്ഥതയുടെയും അരാജകത്വത്തിന്റെയും കൂത്തരങ്ങായ സംസ്ഥാന സഹകരണബാങ്കിന്റെ നിഷ്ക്രിയ ആസ്തി ഉയര്‍ന്നു നില്ക്കുന്നു. അതിനേക്കാള്‍ വളരെ മോശമാണ് ജില്ലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി. ഇവയുടെ ആകെ നിഷ്ക്രിയ ആസ്തി 5 പോയിന്റില്‍ താഴെ വരണമെന്നതാണ് ലയനത്തിനുള്ള റിസര്‍വ് ബാങ്കിന്റെ ഒരു പ്രധാന വ്യവസ്ഥ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചിരുന്നു.
ചിങ്ങം ഒന്നിന് കേരളാബാങ്ക് ഉറപ്പാണെന്ന് സഹകരണമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് ഈ ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോള്‍ 2019 മാര്‍ച്ച് 31ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഹകരണവാരാഘോഷവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി പാര്‍ട്ടി പത്രത്തിലൂടെ പ്രതീക്ഷ പങ്കുവെച്ചിരിക്കുന്നു. അതേസമയം കേരളാബാങ്ക് രൂപീകരിക്കാന്‍ ഉണ്ടാക്കിയ ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നു. ടാസ്ക് ഫോഴ്സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ചില സഹകരണ ജീവനക്കാരെ പഴയ ലാവണങ്ങളിലേക്ക് തിരിച്ചയച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. രണ്ടാഴ്ച മുമ്പാണ് ഈ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനുവേണ്ടി 67 ലക്ഷം രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുപ്രകാരം നല്‍കിയത്. ഇത്തരത്തില്‍ പരസ്പര വിരുദ്ധങ്ങളായ പ്രവര്‍ത്തനങ്ങളാണ് കേരളാബാങ്കിന്റെ കൂടപ്പിറപ്പ്.
കേരളാബാങ്ക് എന്നത് പുതിയ ബാങ്ക് ആയിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും പുതിയ ബാങ്കില്ലെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ സഹകരണമന്ത്രി സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമാണ് കേരളാബാങ്കിലൂടെ നടക്കുന്നതെന്ന് തിരുത്തിയതും ശ്രദ്ധേയമാണ്. എന്നാല്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ നിലവിലുള്ള ആര്‍ബിഐ ലൈസന്‍സിലാണ് കേരളാബാങ്ക് പ്രവര്‍ത്തിക്കുക എന്ന് ധനകാര്യവകുപ്പ് സമ്മതിച്ചപ്പോള്‍തന്നെ സര്‍ക്കാരിന്റെ പിടിപ്പുകേട് തെളിഞ്ഞതാണ്.
ത്രിതല സംവിധാനത്തില്‍ നിന്നും ദ്വിതല സംവിധാനത്തിലേയ്ക്ക് സഹകരണമേഖല വരുമ്പോള്‍ പ്രധാനമായി ധനകാര്യവകുപ്പ് അവകാശപ്പെടുന്ന നേട്ടം നടത്തിപ്പ് ചെലവ് കുറയും എന്നതാണ്. എന്നാല്‍ സഹകരണ വകുപ്പ് പറയുന്നത് ജില്ലാബാങ്കിന്റെ ഒരു ബ്രാഞ്ച് പോലും പൂട്ടുകയില്ല എന്നും മുഴുവന്‍ ഉദ്യോഗസ്ഥരെയും കേരളാബാങ്ക് സംരക്ഷിക്കുമെന്നുമാണ്. ജില്ലാ ബാങ്കിലെ ജീവനക്കാര്‍ക്ക് ഷെഡ്യൂള്‍ഡ് ബാങ്കിന് തുല്യമായ വേതനം നല്കുമ്പോള് ചെലവുകള്‍ കുറയുകയില്ല എന്ന് ആര്‍ക്കും മനസ്സിലാകും.
സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന മറ്റൊരുകാര്യമാണ് കുറഞ്ഞനിരക്കില്‍ ഉയര്‍ന്ന സേവനം ലഭ്യമാക്കും എന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ കേരളാബാങ്കിന്റെ സേവനകേന്ദ്രങ്ങളാക്കുമെന്ന വാഗ്ദാനം പൂര്‍ണമായും വ്യാജമാണ്. നിര്‍ദിഷ്ട കേരളാബാങ്ക് ആര്‍ബിഐയുടെ കീഴില്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ രജിസ്ട്രാറുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതും, മാത്രമല്ല ആര്‍ബിഐക്ക് പ്രാഥമിക സംഘങ്ങളില്‍ ഒരു തരത്തിലുള്ള നിയന്ത്രണാധികാരവുമില്ല.
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ കേരളാബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റാക്കുമെന്ന തീരുമാനം നാളിതുവരെ സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് മാത്രമല്ല അത് പരിഗണനാവിഷയം പോലുമല്ല എന്നാണ് രേഖകള്‍. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് പ്രചാരണം നടത്തുന്നത് സഹകാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. സര്‍ക്കാര്‍ പ്രാഥമിക സംഘങ്ങളെ കേരളാബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്‍സ് സെന്ററാക്കിയാല്‍ അവയ്ക്കുമേല്‍ ഉറപ്പായും ആര്‍ബിഐ ഇടപെടല്‍ ഉണ്ടാകും. സര്‍ക്കാര്‍ ഏറെ കൊട്ടിയാഘോഷിക്കുന്ന ശ്രീരാം കമ്മറ്റി റിപ്പോര്‍ട്ടിലെ വളരെ അവ്യക്തമായ വശമാണിത്. ബാങ്കിങ് റഗുലേഷന് നിയമപ്രകാരം തുടങ്ങാന്‍ പോകുന്ന കേരളാബാങ്കിന് റഗുലേഷന് പരിധിയില്‍പെടാത്ത പ്രാഥമിക സംഘങ്ങളുമായി കോര്‍ ബാങ്കിങുമായി ബന്ധിപ്പിച്ച് ഇടപാടുകള്‍ എങ്ങനെ നടത്താനാകുമെന്നത് സമസ്യയാകും.
കേരളാബാങ്ക് രൂപീകരണത്തിന്റെ ആവശ്യകതയായി ധനകാര്യവകുപ്പ് പറയുന്ന മറ്റൊരു അബദ്ധന്യായമാണ് നബാഡ് റീഫിനാന്‍സ് ചെയ്യുമ്പോള്‍ മധ്യവര്‍ത്തിയായ ജില്ലാബാങ്കുകള്‍ കമ്മീഷനായി എടുക്കുന്ന രണ്ട് ശതമാനം പലിശ കര്‍ഷകര്‍ക്ക് ലാഭമാകും എന്നത്. ജില്ലാ സഹകരണബാങ്കിന്റെ മാത്രം കണക്കെടുത്താല്‍ രാജ്യത്തെ 372 ജില്ലാ സഹകരണ ബാങ്കുകളിലുള്ള ആകെ നിക്ഷേപമായ 2.85 ലക്ഷം കോടി രൂപയില്‍ 57,000 കോടി രൂപയും കേരളത്തില്‍ നിന്നാണ്. അതായത് ഇരുപത് ശതമാനം. ഇത്തരത്തില്‍ ഉയര്‍ന്ന നിക്ഷേപമുള്ള സംസ്ഥാനത്ത് യാതൊരു മാറ്റവും കേരളാബാങ്ക് വരുന്നതോടെ സംഭവിക്കില്ല. സ്വന്തം നിക്ഷേപം ഉപയോഗിച്ചാണ് കേരളത്തിലെ സംഘങ്ങള്‍ ബിസിനസ് നടത്തുന്നത്.
പ്രകാശ്ബക്ഷി കമ്മിറ്റിയാണ് പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ ജില്ലാ സഹകരണബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്‍സ് സെന്റര്‍ ആക്കണമെന്ന് പറഞ്ഞത്. അന്ന് റിസര്‍വ് ബാങ്ക് നിയന്ത്രണം പ്രാഥമിക സംഘങ്ങള്‍ക്ക് മേല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സമരം ചെയ്തവരാണ് കേരളത്തിലെ ഇടത്, വലതുമുന്നണികള്‍. പ്രാഥമിക സംഘങ്ങളെ ഒറ്റ സോഫ്റ്റ്വെയറിനുകീഴിലാക്കണമെന്നതും ബക്ഷിയുടെ നിര്‍ദേശമായിരുന്നു. അതിനായി ഐഎഫ്ടിഎച്ച്എഎസ്(ഇഫ്താസ്) എന്ന കടലാസുകമ്പനിയെ ഏല്പിക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എട്ടാം സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം കണ്ണൂരില്‍ പത്രസമ്മേളനം വിളിച്ച് തെളിവുസഹിതം ഇത് പുറത്തുവിട്ടപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതിന്റെ ഉത്തരവാദിത്തം മുഴുവന്‍ മുഖ്യമന്ത്രിയുടെ തലയില്‍വെച്ച് തടിയൂരുകയായിരുന്നു. പിടിക്കപ്പെടുമെന്നുറപ്പാകുമ്പോള് മോഷണമുതല്‍ തിരിച്ചുനല്‍കുന്ന കള്ളന്റെ നയം സര്‍ക്കാര്‍ ഇവിടെയും പിന്തുടരുകയും ഇഫ്താസിന് നല്കിയ ഓര്‍ഡര്‍ പിന്‍വലിക്കുകയും ചെയ്തു. 2018 ഫെബ്രുവരി രണ്ടാംവാരം കണ്ണൂരില്‍ നടന്ന സഹകരണ കോണ്‍ഗ്രസിന്റെ ആകര്‍ഷണീയമായ ആഹ്വാനമാണ് വൈവിധ്യങ്ങളിലൂടെ മുന്നോട്ട് എന്നത്. ഇത് പിന്നീട് സഹകരണനയവുമായി. എന്നാല്‍ ഏക സോഫറ്റ്വെയറിലേക്ക് കൊണ്ടുവരുന്നതും വിവിധ ജില്ലാബാങ്കുകളെ ഏകീകരിക്കുന്നതും ഈ നയത്തിന് വിരുദ്ധമാണ്.
കേരളാബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം പുതിയ ഹ്രസ്വകാല നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും ജില്ലാബാങ്കിന് വിലക്കാണ്. ഇതുതന്നെ പ്രാഥമിക സംഘങ്ങളെ ബാധിച്ചുതുടങ്ങി. സംഘങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതുമാണ് ഈ നടപടി.
ലോട്ടറി, മദ്യം, വാഹന, കെട്ടിട നികതി, വില്പന നികുതി എന്നിവയില്‍ മാത്രം വേരൂന്നിയ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ദുര്‍ബലമാണ്. എവിടെ നിന്നായാലും പണം പിരിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഈ ആഴ്ചയിലെ പിരിവുകാര് സഹകരണവകുപ്പിലെ ജീവനക്കാരാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സഹകരണ വാരാഘോഷം ഉദ്ഘാടനവേളയില്‍ പ്രസംഗിച്ചത് സഹകരണത്തിലെ ജനാധിപത്യത്തെക്കുറിച്ചാണ്. എന്നാല്‍ ജനാധിപത്യ ധ്വംസനമാണ് സര്‍ക്കാരും പാര്‍ട്ടിയും നടത്തുന്നത്. 22 ഭരണസമിതി അംഗങ്ങളും അതില്‍ ഒമ്പതംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും ഭരിക്കുന്ന പതിനാല് ജില്ലാബാങ്കുകളുടെയും നിയന്ത്രണം ഇപ്പോള്‍ പിണറായിയുടെ വീട്ടുപണിക്കാരായ പതിനാല് ഉദ്യോഗസ്ഥരുടെ കൈയിലാണ്.
തെരഞ്ഞെടുപ്പ് നടത്തിയാല്‍ അഞ്ച് ജില്ലാ ബാങ്കുകളിലെ ഭരണം ലഭിക്കില്ലെന്ന് അറിയാവുന്ന സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനത്തിനുള്ള ഓര്‍ഡിനന്‍സിന്റെ പണിപ്പുരയിലാണ്. മൂന്നുവര്‍ഷത്തില്‍ കൂടുതലായ സംഘം ഭരണസമിതികള്‍ പിരിച്ചുവിട്ട് ഉദ്യോഗസ്ഥഭരണത്തിലേക്ക് അവയെ കൊണ്ടുവരാനാണ് നീക്കം. ജില്ലാബാങ്ക് ഭരണസമിതിയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വ്യാജമായി ഉണ്ടാക്കുകയാണ് ഉന്നം. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് പ്രതിപക്ഷ നേതാവും. സര്‍ക്കാരിലെ 21-ാമത്തെ മന്ത്രിയാണ് ഫലത്തില്‍ പ്രതിപക്ഷ നേതാവ്. പ്രളയാനന്തരം ആഘോഷങ്ങള്‍ വേണ്ടെന്ന് പറഞ്ഞവര്‍ കൂട്ടുചേര്ന്നിപ്പോള് ആഘോഷത്തിലാണ്. അതും ‘സഹകരണ’ വാരാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: