എഴുത്തച്ഛനും പൂന്താനവും ഭക്തകാവ്യ പ്രസ്ഥാനവുമായി രംഗത്തുവന്ന 16-ാം നൂറ്റാണ്ട് കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ അട്ടിമറികള്‍ ആരംഭിച്ച കാലഘട്ടമാണ്. 1510-ല്‍ പോര്‍ച്ചുഗീസുകാര്‍ ഗോവ കീഴടക്കിയതു മുതല്‍ അതിന്റെ അലയൊലികള്‍ കേരളത്തിലും എത്തിയിരുന്നു. സായിപ്പിനെ എതിര്‍ത്തു തോല്പിക്കാനുള്ള പടക്കോപ്പൊന്നും പാവം ഹിന്ദുവിന് ഉണ്ടായിരുന്നില്ല. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് എഴുത്തച്ഛനും പൂന്താനവും വിലപിച്ചത്.
‘നിങ്ങള്‍ക്കു രക്ഷ നാമജപം മാത്രം. വിളിക്കൂ ഈശ്വരനെ.’എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും ഈ ഹൃദയവേദനയില്‍ നിന്നു രൂപംകൊണ്ടതാണ്. എഴുത്തച്ഛനും രാമായണവും അങ്ങനെ സമസ്ത ഹിന്ദുവിന്റെയും അനുദിന ജീവിതത്തിന്റെ ഭാഗമായി.
മാപ്പിള ലഹളയുടെ രാക്ഷസത്തിരമാലകള്‍ ചുഴറ്റിയെടുത്തു നിലത്തിടിച്ചു നശിപ്പിച്ചപ്പോഴും ഹിന്ദു നെഞ്ചേറ്റിയത് എഴുത്തച്ഛന്റെ രാമായണവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയുമാണ്. അങ്ങനെ ഭക്തിയുടെ നിറകുടമായ എഴുത്തച്ഛന്റെ പേരിലുള്ള സാഹിത്യപുരസ്കാരം കേരള സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത് എം. മുകുന്ദന്. കഞ്ചാവും ചരസ്സും ഭാംഗും വാറ്റുചാരായവും ചേരികളിലെ അളിഞ്ഞ വേശ്യകളും ജീവിത ദര്‍ശനത്തിന്റെ മുഖ്യഘടകങ്ങളായി കാണുന്ന നായക കഥാപാത്രങ്ങളെ സൃഷ്ടിച്ച്, അവരിലൂടെ കേരളീയ സമൂഹത്തിലെ യുവജനങ്ങളുടെ കാഴ്ചപ്പാടുകളെ മലിനമാക്കുന്ന ഒരു എഴുത്തുകാരന് ഭക്തിയുടെ ഉത്തുംഗശൃംഗത്തില്‍ നില്ക്കുന്ന എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം കൊടുത്തത് തികച്ചും അനുചിതമാണ്.
ഹരിദ്വാര്‍ സന്ദര്‍ശിക്കുകയെന്നത് ഹിന്ദുവിന്റെ സ്വപ്നമാണ്. മാനസാദേവിക്ഷേത്രവും ചണ്ഡീദേവീക്ഷേത്രവും അസംഖ്യം ശിവലിംഗങ്ങളും ഹൃദയസ്പന്ദനം പോലെ ഹരിദ്വാറിലെ തണുത്ത അന്തരീക്ഷത്തില്‍ തുടിച്ചുനില്ക്കുന്ന ശിവസാന്നിദ്ധ്യവും വൈകുന്നേരത്തെ ഗംഗാ ആരതിയും എല്ലാം കൂടി ഭക്തന് പ്രദാനം ചെയ്യുന്ന ആത്മനിര്‍വൃതി അപാരമാണ്. എന്നാല്‍ എം. മുകുന്ദന്റെ ‘ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു’ എന്ന നോവലിലെ രമേശന് എന്ന കഥാപാത്രം നമുക്കു പരിചയപ്പെടുത്തുന്നതു ജീവിതത്തിന്റെ വൃത്തികെട്ട വശങ്ങള് മാത്രമാണ്.
ഇത്തരം ആഭാസകഥകളെഴുതുന്നത് എം. മുകുന്ദന്റെ ആവിഷ്കാര സ്വാതന്ത്ര്യമായിരിക്കും. പക്ഷേ, എഴുത്തച്ഛനെപ്പോലൊരു കുലഗുരുവിന്റെ പേരില്‍ വേണോ അതിന് പുരസ്കാരം കൊടുക്കാന്‍?
-മാത്യൂസ് അവന്തി, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: