തിരുവനന്തപുരം : ദീര്‍ഘദൂര സര്‍വ്വീസുകളിലെ വനിത കമ്പാര്‍ട്മെന്റ് നിര്‍ത്തലാക്കുന്നു. പകരം ബസ്സുകളിലേതുപോലെ ജനറല്‍ കമ്പാര്‍ട്മെന്റില്‍ സ്ത്രീകള്‍ക്കായി സീറ്റ് സംവരണം ഏര്‍പ്പെടുത്തും. സീറ്റുകള്‍ തിരിച്ചറിയുന്നതിനായി സ്ത്രീ സംവരണ സീറ്റുകള്‍ എന്ന് സ്റ്റിക്കര്‍ പതിച്ചിരിക്കും.
തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി- ബെംഗളൂരു ട്രെയിനില്‍ ആദ്യഘട്ടത്തില്‍ ഈ സീറ്റ് പരീക്ഷണം നടത്തി. ഇരു ട്രെയിനുകളിലേയും ജനറല്‍ കമ്പാര്‍ട്മെന്റിലെ 30 സീറ്റുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തത്.
കോച്ചുകളുടെ ക്ഷാമത്തെ തുടര്‍ന്നാണ് റെയില്‍വേ വനിതാ കമ്പാര്‍ട്മെന്റ് മാറ്റുന്നതിനെ കുറിച്ച് റെയില്‍വേ ചിന്തിച്ചത്. ഈ സീറ്റുകളില്‍ പുരുഷന്മാര് ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കുന്നതാണ്.
ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് ഇവര്‍ക്കായി പ്രത്യേകം കമ്പാര്‍ട്മെന്റ് കൊണ്ടുവന്നത്. പുതിയ സംവിധാനം കൊണ്ടുവന്നതോടെ ജനറല്‍ കമ്പാര്‍ട്മെന്റിലെ സ്ത്രീ സുരക്ഷിതത്വം വീണ്ടും വെല്ലുവിളിയാകും. പോലീസുകാര്‍ ചുറ്റുവട്ടത്തില്ലെങ്കില് ഭൂരിപക്ഷം ആളുകളും സ്ത്രീകള്‍ക്ക് സീറ്റ് വിട്ടു നല്കുകയുമില്ല.
അതേസമയം സ്ത്രീകള്‍ക്കായി പ്രത്യേകം കോച്ചുകള്‍ അനുവദിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍ ജനറല്‍ കമ്പാര്‍ട്മെന്റിലെ റിസര്‍വേഷന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്ന സത്രീകള്‍ക്ക് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തിയിരിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: