ന്യൂദല്‍ഹി: കത്വ കേസില്‍ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം മാറ്റി. കോടതിയില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നതിനാല്‍ വക്കാലത്ത് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് പത്താന്‍കോട്ട് കോടതിയില്‍ അപേക്ഷ നല്കി. ഇതുവരെ 110 തവണ കോടതി കേസ് കേട്ടു. രണ്ട് തവണ മാത്രമാണ് ദീപിക ഹാജരായത്. നൂറോളം സാക്ഷികളെ വിസ്തരിച്ചു.
വിഷയത്തില്‍ കോടതി ദീപികക്ക് നോട്ടീസ് അയച്ചു. ഈ മാസം 20ന് മുന്‍പായി മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ അഭിഭാഷകര്‍ കുടുംബത്തിന് വേണ്ടി ഹാജരാകുന്നുണ്ട്. ഇതിന് പുറമെയാണ് ദീപിക സ്വമേധയാ രംഗത്തുവന്നത്. ആഴ്ചയില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരാകേണ്ടതുണ്ടെന്നും മകളെ നോക്കേണ്ടതിനാല്‍ ഇത് സാധിക്കുന്നില്ലെന്നും ദീപിക പ്രതികരിച്ചു.
കഴിഞ്ഞ ജനവരിയിലാണ് ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ദിവസവും വാദം കേള്‍ക്കുന്നതിനായി കേസ് പത്താന്‍കോട്ട് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: