കൊച്ചി: ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍. കൊച്ചി പോലുള്ള നഗരങ്ങളില്‍നിന്ന് ഉള്‍പ്പെടെ വിനോദയാത്രക്കാര്‍ ഇസ്രയേലിലേക്ക് എത്തുന്നു, കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായി ഇസ്രയേല്‍ വിനോദ സഞ്ചാര മന്ത്രാലയം ഡയറക്ടര്‍ ഹസാന് മധാ പറഞ്ഞു. കൊച്ചിയില്‍ ഇസ്രയേല്‍ ടൂറിസത്തിന്റെ ആദ്യ റോഡ്ഷോയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഈ വര്‍ഷം സെപ്തംബര്‍ വരെ ഇന്ത്യയില്‍നിന്ന് 48,800 പേര് ഇസ്രയേല്‍ സന്ദര്‍ശിച്ചു. രണ്ടുവര്‍ഷം മുമ്പത്തേക്കാര്‍ 18,000 പേര് കൂടുതലാണ്. 58 ശതമാനമാണ് വളര്‍ച്ച. ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം 80,000 ആകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തവര്‍ഷം ഒരുലക്ഷമാക്കും. ഇന്ത്യന്‍ വിനോദ സഞ്ചാരികളില്‍ ഇരുപതു ശതമാനം ഇസ്രയേലിലെത്തുന്നുണ്ട്.
വിസ വ്യവസ്ഥയിലും നടപടികളിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. വിസ ഫീസ് 1700 രൂപയി ല്‍ നിന്ന് 1100 ആയി കുറച്ചു. കൊല്‍ക്കത്ത, ദല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് വിസ സെന്ററുകള്‍ ഉള്ളത്. ആവശ്യം ഉയരുകയാണെങ്കില്‍ കേരളത്തില്‍ സെന്റര്‍ തുറക്കും.
രണ്ടു മാസത്തിനുള്ളില്‍ ഇസ്രയേലിന്റെ വിമാനസര്‍വീസായ ആര്‍കിയ ദക്ഷിണേന്ത്യയില്‍നിന്ന് ആഴ്ചയില്‍ രണ്ടുദിവസം വിമാനസര്‍വീസ് നടത്തും. ദല്‍ഹിയില്‍നിന്ന് മൂന്നും മുംബൈയില്‍നിന്ന് രണ്ടും സര്‍വീസുകളാണിപ്പോള്‍.
ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇന്ത്യക്കാര്‍ അധികവും എത്തുന്നത്. പുണ്യ നഗരികള്‍ക്കു പുറമേ, മറ്റു പൊതു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുകൂടി ആളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. മഹാരാഷ്ട്ര, ഇസ്രയേലിലെ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്; ആന്ധ്രാപ്രദേശ് പുണ്യസ്ഥലം സന്ദര്‍ശിക്കുന്നവര്‍ക്കും.
തമിഴ്നാട് മുമ്പ് കൊടുത്തിരുന്ന സബ്സിഡി നിര്‍ത്തല്‍ ചെയ്തുവെന്നും ഹസാന് മധാ വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: