തിരുവല്ല: നിയമ വ്യവസ്ഥിതികള്‍ ശക്തമായിട്ടും സംസ്ഥാനത്ത് കുട്ടികളോടുള്ള അതിക്രമങ്ങള്‍ കൂടുന്നു. പത്തു വര്‍ഷത്തിനിടെ കേസുകള്‍ ഇരട്ടിയായി.
ഈ വര്‍ഷം ആദ്യ ആറു മാസങ്ങളില്‍ മാത്രം 1931 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 589 കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായി. 84 പേരെ കാണാതായപ്പോള്‍ എട്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞവര്‍ഷം 3478 അതിക്രമങ്ങള്‍ കുട്ടികള്‍ നേരിട്ടതായി സംസ്ഥാന പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നു. സംസ്ഥാനത്ത് കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനേക്കാള്‍ എട്ടിരട്ടിയാണെന്ന് കണക്കുകള്‍. 12നും 18നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളാണ് കാണാതാവുന്നവരില്‍ കൂടുതല്‍. പത്തനംതിട്ട സ്വദേശിനിയായ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ കാണാതായിട്ട് വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2016ല്‍ 145 പെണ്‍കുട്ടികളെയും 18 ആണ്‍കുട്ടികളെയുമാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്. ദേശീയതലത്തിലും ആണ്‍കുട്ടികളെക്കാള്‍ രണ്ടിരട്ടിയാണ് കാണാതായ പെണ്‍കുട്ടികളുടെ എണ്ണം. 2016ല്‍ രാജ്യത്തൊട്ടാകെ 47,840 കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ബാലവേല, ഭിക്ഷാടനം, ലൈംഗികപീഡനം, അവയവക്കച്ചവടം, വ്യാജ ദത്ത് നല്കല് എന്നിവയ്ക്കാണ് കുട്ടികളെ പ്രധാനമായും കടത്തുന്നത്. ഇതിലൂടെ കുട്ടിക്കടത്ത് മാഫിയ കോടികളാണ് സമ്പാദിക്കുന്നത്. സാമൂഹ്യ, സാഹചര്യങ്ങളും മാനസികസംഘര്‍ഷങ്ങളും കാരണം വീടുവിട്ടിറങ്ങുന്നവരുമുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായ കുട്ടികളുടെ എണ്ണം 7292 ആണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തലസ്ഥാനത്തു നിന്നും. അഞ്ച് വര്‍ഷത്തിനിടെ 534 പെണ്‍കുട്ടികളെ കാണാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: