കൊച്ചി: സാമൂഹ്യ പ്രതിബദ്ധതാ വിനിയോഗ ഫണ്ട് (സിഎസ്ആര്‍) ചട്ടം ലംഘിച്ചു നല്‍കിയതിന് കിറ്റ്കോയ്ക്കെതിരേ പരാതി. സഹായം സ്വീകരിക്കാന്‍ വഴിവിട്ട മാര്‍ഗം സ്വീകരിച്ച രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സും വിവാദത്തിലാണ്. കിറ്റ്കോയ്ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതിയെത്തി.
ചെറുകിട വ്യവസായ മേഖയുടെ പോഷണത്തിന് രൂപംകൊടുത്ത കിറ്റ്കോ (കേരള ഇന്‍ഡസ്ട്രീസ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ്സ്) ലിമിറ്റഡ് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സിഡ്ബിയുടെ (സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) ആശയത്തില്‍ രൂപംകൊണ്ടതാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ 15 സ്ഥാപനങ്ങളുണ്ട്. സിഡ്ബിക്കാണ് 49 ശതമാനം ഓഹരി പങ്കാളിത്തം. അതത് സംസ്ഥാനങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളാണ് മറ്റ് ഓഹരി പങ്കാളികള്‍. കിറ്റ്കോയുടെ ആസ്ഥാനം കൊച്ചി വെണ്ണലയാണ്.
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുകയാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യം. പക്ഷേ, കിറ്റ്കോ അത്തരത്തില്‍ എന്തെങ്കിലും സേവനം നല്‍കുന്നതായി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പറയുന്നില്ല. മറിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് തുല്യമായ വന്‍കിട കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. അതിനിടെയാണ്, കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വിനിയോഗിക്കുന്നതിലെ ക്രമക്കേട് പുറത്തുവന്നത്. വനവാസികള്‍ക്ക് ഈറ്റയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും തേനീച്ച വളര്‍ത്താനും പരിശീലനം നല്‍കിയെന്നാണ് രേഖകള്‍.
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ, രാജഗിരി എഡ്യൂക്കേഷണല്‍ ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് സൊസൈറ്റി (റീച്ച്)ക്ക് കുട്ടമ്പുഴ പഞ്ചായത്തിലെ വനവാസി ഊരുക്കളില്‍ പഠനവും സേവനവും നടത്താനാണ് കിറ്റ്കോ പണം അനുവദിച്ചത്. 2015 മുല് 18 വരെ മൂന്നുവര്‍ഷത്തേക്ക് 75 ലക്ഷം രൂപയോളം കമ്പനി അനുവദിച്ചു. ഈ പണം രാജഗിരിക്ക് നല്കി അവര്പഠനങ്ങള്ക്ക് വിനിയോഗിച്ചെന്നാണ് കിറ്റ്കോ രേഖകള്‍. എന്നാല്‍, ഇത് സംബന്ധിച്ച വിവരാവകാശ രേഖകളില്‍ കാണുന്നത് അപേക്ഷ പോലും നല്‍കാതെയാണ് രാജഗിരിക്ക് കിറ്റ്കോ ഇത്രയും തുക അനുവദിച്ചതെന്നാണ്.
വിവരാവകാശ നിയമപ്രകാരം എന്‍. ശിവകുമാര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍നിന്ന് നേടിയ രേഖകള്‍ പ്രകാരം, 2018 ജൂണിലാണ് കോളേജ് സിഎസ്ആറില്‍നിന്ന് സഹായത്തിന് ആദ്യമായി അപേക്ഷിച്ചത്. കിറ്റ്കോ രേഖാമൂലം കോളേജുമായി കത്തിടപാടു നടത്തുന്നതും അതിന് ശേഷമാണ്. എന്നാല്‍ 2015 മുതല്‍ കമ്പനി പണം നല്‍കിയതായാണ് രേഖകള്‍. അതായത് അപേക്ഷ പോലും ഇല്ലാതെയാണ് പണം കൊടുത്തത്. ഇതുസംബന്ധിച്ച് കിറ്റ്കോയുടെ 2016 മുതല്‍ മൂന്നുവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശവുമുണ്ട്.
രാജഗിരിയിലെ റീച്ച് വനവാസി മേഖലയില്‍ പഠനവും സഹായവും നല്‍കിയത് വന നിയമങ്ങള്‍ ലംഘിച്ചാണെന്ന് മലയാറ്റൂര്‍ വനം ഡിവിഷണല്‍ ഓഫീസില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം സംരക്ഷിത വനപ്രദേശത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന്റെയും ആദിവാസി വനസംരക്ഷണ സമിതിയുടെയും അനുമതി നേടണം. കിറ്റ്കോയോ റീച്ചോ അനുമതി നേടിയിട്ടില്ല. ഇത് നാലുവര്‍ഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: