തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ രണ്ടാം ഹോം മത്സരത്തില്‍ കേരളം ആന്ധ്രയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. സെന്റ് സേവ്യേഴ്സ് കോളേജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം 43 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
പതിനാറു റണ്‍സ് എടുത്ത ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് നഷ്ടമായത്. ജലജ് സക്സേനയും (19) രോഹന് പ്രേമും (8) പുറത്താകാതെ നിന്നു.
ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ചുറിയും രണ്ട് ഇന്നിങ്ങ്സുകളിലുമായി 9 വിക്കറ്റുകളും
വീഴ്ത്തിയ ജലജ് സക്സേനയാണ് മാന്‍് ഓഫ് ദി മാച്ച്.
സ്കോര്‍: ആദ്യ ഇന്നിങ്ങ്സ് – ആന്ധ്ര 254, കേരളം- 328. രണ്ടാം ഇന്നിങ്ങ്സ്- ആന്ധ്ര 115, കേരളം- 43/1.
രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ കേരളത്തിന്റെ 14-ാമത്തെ വിജയമാണ്. 2011- 12 സീസണിലാണ് കേരളം ആന്ധ്രയെ അവസാനം പരാജയപ്പെടുത്തിയത്. ഈ വിജയത്തില്‍ നിന്ന് ലഭിച്ച ആറു പോയിന്റുള്‍പ്പെടെ കേരളത്തിന് ഗ്രൂപ്പ് ബി യില്‍ ഏഴു പോയിന്റായി. ഹൈദരാബാദുമായുളള കേരളത്തിന്റെ ആദ്യ മത്സരം സമനിലയായി.
ഈ മാസം 20ന് ഈഡന്‍ഗാര്‍ഡനില്‍ ബംഗാളുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഓള് റൗണ്ടര്‍ വിനോദ്കുമാറിനെകൂടി അടുത്ത മത്സരത്തിനുളള കേരള ടീമിലുള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: