കോട്ടയം: ശബരിമല നട തുറക്കാനിരിക്കെ നൂറുകണക്കിന് കടമുറികളുടെയും മറ്റു സാധനങ്ങളുടെയും ലേലത്തില്‍ നിന്ന് കരാറുകാര്‍ പിന്മാറി. യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലേലം ബുധനാഴ്ചയാണ് ബോര്‍ഡ് പുനരാരംഭിച്ചത്. എന്നാല്‍ വെടിവഴിപാട്, പുഷ്പാഭിഷേകം ഉള്പ്പെടെള്ളവയുടെ ലേലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു കോടി രൂപയ്ക്ക് മുകളില്‍ കടമുറികള്‍ ലേലത്തില്‍ പിടിച്ചവര്‍ അടച്ച തുക തിരികെ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്കി.
സന്നിധാനത്ത് 24 മണിക്കൂറില്‍ കൂടുതല്‍ തീര്‍ഥാടകര്‍ തങ്ങാന്‍ പാടില്ലെന്ന നിയന്ത്രണമാണ് ലേല നടപടികളില്‍ നിന്ന് വ്യാപാരികളെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ലേലം മുടങ്ങിയതോടെ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ നഷ്ടമെങ്കിലും സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. സന്നിധാനത്ത് ഒന്നിനും ഒന്നേമുക്കാല്‍ കോടി രൂപയ്ക്കും ഇടയിലാണ് കെട്ടിടങ്ങളുടെ ലേലം നടക്കുന്നത്.
തീര്‍ഥാടന കാലത്തേക്ക് 220 ഇനങ്ങളിലാണ് ലേലം നടക്കേണ്ടത്. ഇതിന്റെ പകുതി പോലും പൂര്‍ത്തിയായിട്ടില്ല. പോലീസിന്റെ നിയന്ത്രണങ്ങള്‍മൂലം ഭക്തരുടെ വരവ് കുറയുമെന്ന ആശങ്കയുള്ളതിനാല്‍ കടമുറികള്‍ ലേലത്തില്‍ പിടിച്ചാല്‍ നഷ്ടം സംഭവിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. കടമുറികള്‍ എടുത്ത ചിലര്‍ നഷ്ടം സംഭവിച്ചാല്‍ നികത്തി തരണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ബോര്‍ഡ് വരുമാനം മാത്രം കണ്ട് പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളിലെ ഹോട്ടലുകളും ലേലത്തിന് വച്ചിരുന്നു. പമ്പയില്‍ 9 ഹോട്ടലുകളും മൂന്ന് ലഘുഭക്ഷണ ശാലകളുമാണ് ലേലം ചെയ്യാനിരുന്നത്. എന്നാല്‍ ഒരു കെട്ടിടവും ലേലത്തില്‍ പോയില്ല. പമ്പ ഹോട്ടല്‍ സമുച്ചയത്തിന്റെ കുറെ ഭാഗം വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന തടികള്‍ ഇടിച്ചു നശിച്ചതാണ്. ഈ ഭാഗം മുറിച്ചു മാറ്റാതെയാണ് ലേലത്തിന് വച്ചത്. നാല് തവണ ലേലം മാറ്റി വച്ച എരുമേലിയിലും ലേലം പൂര്‍ത്തിയായിട്ടില്ല.
ഇനി വീണ്ടും ബോര്‍ഡ് പുനര്‍ ലേലം നടത്തിയാലും എടുക്കാന്‍ ആളുണ്ടാകില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാതെ ലേല നടപടികളുമായി സഹകരിേക്കണ്ടെന്നാണ് അവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: