പത്തനംതിട്ട: ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം അപ്പാടെ ലംഘിച്ച പോലീസ് സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് വിലക്കും ഇലവുങ്കലില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്ക് ഒരു നിയന്ത്രണവും എര്പ്പെടുത്തിയിട്ടില്ലെന്നാണ് പോലീസ് നേരത്തെ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് വാഴ്ച ആരംഭിച്ചത്. സന്നിധാനത്തെ മീഡിയാ സെന്ററില്‍ നിന്നും ബലംപ്രയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ ഒഴിപ്പിച്ച പോലീസ് ബ്യൂറോകള്‍ അടച്ചു പൂട്ടി. രാത്രിയില്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ ട്രാക്ടറില്‍ കയറ്റി പമ്പയില്‍ എത്തിച്ചു. ജനം, അമൃത ടിവിയുടെ അടക്കം എതാനും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെയാണ് നടപടി ഉണ്ടായത്.
സന്നിധാനത്ത് നിന്നും തത്സമയ സംപ്രേഷണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ എത്തിയതായിരുന്നു ചാനല്‍ സംഘങ്ങള്‍. ബുധനാഴ്ച രാത്രി മുതല്‍ സന്നിധാനത്ത് അടിച്ചേല്‍പ്പിച്ച അപ്രഖ്യാപിത നിരോധനം ഇന്നലെ ഇലവുങ്കലിലേക്ക് മാറ്റി. മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ഐജി മനോജ് എബ്രഹാമാണെന്നാണ് സൂചന.
വാക്കാലുള്ള നിര്‍ദേശങ്ങളാണ് ഉന്നതര്‍ നല്‍കുന്നത്. ഇക്കാരണത്താല്‍ തെളിവുകളുമായി മാധ്യമങ്ങള്‍ക്ക് കോടതിയെ സമീപിക്കാനും കഴിയില്ല. ഇതു തന്നെയാണ് പോലീസ് പയറ്റുന്ന തന്ത്രവും. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഏതാനും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തിയത്. സന്ധ്യയോടെ പമ്പയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ മല കയറാന്‍ പോലീസ് അനുവദിച്ചില്ല. വിലക്ക് മറികടന്ന് വനത്തില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് ഭീഷണി മുഴക്കി. തുടര്‍ന്നാണ് രാത്രി സന്നിധാനത്തെ മീഡിയാ സെന്ററും പോലീസ് ബലപ്രയോഗത്തിലുടെ ഒഴിപ്പിച്ചത്.
ഇന്ന് രാവിലെ 10 മുതല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകരെ പമ്പയിലേക്ക് വിടുകയുള്ളു എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ചാനലുകളുടെ ഒബി വാനുകളൊഴികെ ഒരു മാധ്യമ വാഹനവും പമ്പയിലേക്ക് കടത്തിവിടേണ്ടെന്നാണ് പോലീസ് തീരുമാനം. മാധ്യമ പ്രവര്‍ത്തകരും നിലയ്ക്കല്‍ നിന്നും കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകണം. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോഴത്തെ സ്ഥിതി പോലെ ഇന്നലെ രാവിലെ മുതല്‍ ഇലവുങ്കലില്‍ പോലീസ് റോഡ് അടച്ചു.
കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് തദ്ദേശീയരുടേതടക്കം വാഹനങ്ങള്‍ കടത്തിവിടുന്നത്. മാധ്യമങ്ങളെ ഇലവുങ്കലിന് അപ്പുറത്തേക്ക് അനുവദിക്കുന്നില്ല. നിത്യപൂജയുള്ള പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളിലേക്കും ഭക്തരെ കടത്തിവിടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: