കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും അറിയിച്ചു. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പേര് പ്രതിഷേധിക്കുകയാണ്.
വിമാനത്താവളത്തില്‍ നിന്ന് പുറത്തിങ്ങാനാവാതെ വന്നപ്പോള്‍ വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തി ദേശായി പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് ഇതിന് ശ്രമിച്ചെങ്കിലും ഡ്രൈവര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഒരു ഓണ്‍ലൈന്‍ ടാക്സി വരുത്തി അടുത്തുള്ള ഹോട്ടലിലേക്കെങ്കിലും ഇവരെ മാറ്റാനായി പോലീസിന്റെ ശ്രമം. ഒരു ഓണ്‍ലൈന്‍ ടാക്സി ഇതിനായി ബുക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും തൃപ്തിയെ കൊണ്ടുപോകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം എന്ത് പ്രശ്നം ഉണ്ടായാലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായിയുടെ പ്രതികരണം. പോലീസ് സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.
നിരവധിപ്പേര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരുന്ന് നാമം ജപിച്ചാണ് പ്രതിഷേധിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ തൃപ്തി ദേശായി യാത്ര അവസാനിപ്പിട്ട് തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തൃപ്തിയും സംഘവും ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ തന്നെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: