കൊച്ചി: ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഒരു വെല്ലുവിളികൂടി വിശ്വാസികള്‍ തോല്‍പ്പിച്ചു. പുനെയില്‍നിന്ന് ശബരിമല കയറ്റാന്‍ സര്ക്കാര്എത്തിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും കൂട്ടര്‍ക്കും,വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേരള മണ്ണില്‍ കാലുകുത്താനായില്ല. പതിനഞ്ചു മണിക്കൂര്‍ തൃപ്തിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിരുന്നു കേരളത്തിലെ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധത്തിന്റെ കരുത്തറിഞ്ഞു.
പോലീസ് നിര്‍ദേശിച്ചതിനാല്‍ മടങ്ങിപ്പോകുന്നുവെന്ന് അറിയിച്ച് 15 മണിക്കൂര്‍ കഴിഞ്ഞ് ദേശായിയും കൂട്ടരും മുംബൈക്ക് മടങ്ങി. അവര്‍ കേരള പോലീസിന് നന്ദി പറഞ്ഞു. പോലീസ് കണ്ടാലറിയാവുന്ന 250 വിശ്വാസികള്‍ക്കെതിരേ കേസെടുത്തു.
ആസൂത്രണമില്ലാഞ്ഞ സര്‍ക്കാര്‍ നടപടികള്‍, 13 മണിക്കൂര്‍ സംസ്ഥാനത്തെ ആശങ്കയിലും ആശയക്കുഴപ്പത്തിലും നിര്‍ത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി, സംസ്ഥാനത്തിന്റെ ഭരണ പിടിപ്പുകേട് ലോകരാജ്യങ്ങളിലെത്തിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പരിഹരിക്കാമായിരുന്ന വിഷയം പരമാവധി വഷളാക്കി.
ശബരിമലയില്‍ വിശ്വാസികളുടെ എതിര്‍പ്പുകളെ മറികടന്ന്, കോടതിവിധി നടത്താനുള്ള മൂന്നാമത്തെ നീക്കമായിരുന്നു ഇന്നലെ. പൂനെ സ്വദേശി തൃപ്തി ദേശായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ 2.45ന് യാത്രതിരിച്ച് വെളുപ്പിന് നാലരമണിക്ക് അവരെത്തി. രഹസ്യമായി ശബരിമലയില്‍ എത്തിക്കാന്‍ പോലീസ് വന്‍ സന്നാഹം ഒരുക്കിയിരുന്നു. പക്ഷേ, വെളുപ്പിനേ തന്നെ വിമാനത്താവളത്തിലെത്തിയ അമ്മമാരുള്‍പ്പെടെയുള്ള വിശ്വാസികള്‍ തൃപ്തിയെ നാമജപം കൊണ്ട് പ്രതിരോധിച്ചു. പുറത്തിറങ്ങിയാല്‍ അപകടമാണെന്ന പോലീസ് വിവരത്തെ തുടര്‍ന്ന് ദേശായിയും കൂട്ടരും വിമാനത്താവളത്തിന്റെ ലോഞ്ചില്‍ കഴിഞ്ഞു.
പോലീസ് സ്ഥിതിയറിയിച്ചിട്ടും, തൃപ്തിയോട് മടങ്ങാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. നേരിട്ട് ഇക്കാര്യം അറിയിക്കാനും സര്‍ക്കാര്‍ ആദ്യം തയാറായില്ല. പോലീസിനെ ചുമതല ഏല്‍പ്പിച്ചു. ഇടയ്ക്ക് രഹസ്യമായി പുറത്തുകടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായത് വിശ്വാസികള്‍ കണ്ടുപിടിച്ചു. ടാക്സികളും തൃപ്തിയെ കൊണ്ടുപോകാന്‍ തയാറായില്ല.
വാര്‍ത്ത പരന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശ്വാസികള്‍ നെടുമ്പാശേരിയിലെത്തി. വിവിധ സംഘടനാ നേതാക്കള്‍ നിയന്ത്രിക്കാനും അനുനയിപ്പിക്കാനും എത്തി. വന്‍ജനാവലി മഴയുമവഗണിച്ച് ശരണമന്ത്രം ഉരുക്കഴിച്ച് പുറത്തിരുന്നു.
പോലീസ് പലവട്ടം ദേശായിയുമായി ചര്‍ച്ച നടത്തി. ആലുവ തഹസീല്‍ദാര്‍ എത്തി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വൈകിട്ടോടെ, തൃപ്തിയുടെ സാന്നിധ്യംമൂലം ഉണ്ടായ പ്രശ്നങ്ങള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) എംഡി വി.ജെ. കുര്യന് അറിയിച്ചതോടെ സിഐഎസ്എഫ് ചര്‍ച്ച നടത്തി. 12 മണിക്കൂറിലേറെയായതിനാല്‍ മടങ്ങിപ്പോകണമെന്ന ആവശ്യം തൃപ്തിയും കൂട്ടരും സമ്മതിക്കുകയായിരുന്നു. രാത്രി ഒന്‍പതു മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ തൃപ്തി തിരിച്ചു പോയി.
അതിനിടെ, തൃപ്തിക്കു നിയമോപദേശം നല്കി, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് കോടതിയെ സമീപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: