സന്നിധാനം: ശബരിമല മണ്ഡല മഹോത്സവത്തിന്റെ ആദ്യദിവസം തന്നെ, സുപ്രീംകോടതി വിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാരും പോലീസും അയ്യപ്പന്മാരെ ദ്രോഹിച്ചു. നട തുറന്ന ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ പോലീസ് രാജ് നടപ്പാക്കി. ഭക്തര്‍ക്ക് ഒരുനേരത്തെ ആഹാരത്തിനുപോലും വിലക്ക്. അയ്യപ്പന്റെ ഇഷ്ടവഴിപാടായ നെയ്യഭിഷേകത്തിനും കടുത്ത നിയന്ത്രണം. പരസ്പരവും ഭക്തരേയും ‘അയ്യപ്പ’നെന്നും ‘സ്വാമി’യെന്നും വിളിക്കരുതെന്നും പോലീസിന് നിര്‍ദേശം.
രാത്രി 9.50ന് ഹരിവരാസനം പാടി നടയടച്ചാല്‍ ഭക്തര്‍ സന്നിധാനം വിട്ടുപോകണം എന്നാണ് ഡിജിപിയുടെ നിര്‍ദേശം. വിരിവച്ച് കിടക്കുന്നതിനും നിരോധനമുണ്ട്. രാത്രി സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാതെ വന്നതോടെ ഭക്ത്യാദരപൂര്‍വം നെയ്ത്തേങ്ങനിറച്ച് എത്തുന്ന ഭക്തരെ രാവിലെ മാത്രം നടക്കുന്ന നെയ്യഭിഷേകത്തില്നിന്ന് വിലക്കുകയാണ്.
രാത്രി 10 മണിയോടെ ഹോട്ടലുകളും കടകളും അടയ്ക്കണമെന്നാണ് മറ്റൊരു ഉത്തരവ്. അപ്പം-അരവണ കൗണ്ടറുകള്‍ രാത്രി 11ന് നിര്‍ത്തണം, മുറികള്‍ വാടകയ്ക്ക് നല്‍കരുത്, 10ന് ശേഷം അന്നദാനം പാടില്ല, തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പോലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്കി. പോലീസിന്റെ ആവശ്യങ്ങള്‍ നടത്താനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം മറുപടി നില്‍കി. ഇതോടെ ഹോട്ടലുകള്‍ക്കും അരവണ കൗണ്ടറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയില്ലെന്ന് കാട്ടി ഡിജിപി പത്രക്കുറിപ്പ് ഇറക്കി.
സന്നിധാനത്ത് യുദ്ധ സമാന ക്രമീകരണങ്ങള്‍
ഇരുമുടിക്കെട്ടില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദികള്‍ കടന്നുവരാനുള്ള സാധ്യതയുണ്ടെന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ മറവില്‍ സന്നിധാനത്ത് യുദ്ധ സമാന ക്രമീകരണമാണുള്ളത്. സന്നിധാനത്തും നടപ്പന്തിലിലുമെല്ലാം തോക്കുധാരികളായ കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള പോലീസുകാരാണ് ഭരണം നടത്തുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ലാത്തിയും ഷീല്‍ഡും ഹെല്‍മറ്റുമായാണ് പോലീസ് സന്നിധാനത്ത് എത്തിയത്. നടപ്പന്തലില്‍മാത്രം നൂറുകണക്കിന് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്തും സോപാനത്തും മാളികപ്പുറത്തുമെല്ലാം ജാമറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് അഞ്ചിന് നട തുറന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് അയ്യപ്പന്മാരെ പതിനെട്ടാം പടിയിലേക്ക് കടത്തി വിട്ടത്. പമ്പയിലെ പരിശോധന കഴിഞ്ഞ് മലകയറിയെത്തുന്ന ഭക്തരെ മരക്കൂട്ടത്തും നടപ്പന്തലിലും സോപാനത്തേക്കുള്ള ക്യൂവിലുമെല്ലാം തടഞ്ഞ് പരിശോധിച്ചു. കുട്ടികളുമായി മണിക്കുറുകള്‍ ക്യൂ നിന്ന് എത്തുന്നവരെ വീണ്ടും പലയിടങ്ങളിലും തടഞ്ഞ് നിയന്ത്രിച്ചാണ് നടപ്പന്തലിലേക്ക് എത്തിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ വാവര് നടയ്ക്ക് മുന്‍വശം അടക്കം ഭക്തരെ ഇരിക്കാന്‍ അനുവദിക്കുന്നില്ല. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ ഇരുന്ന് ഇരുമുടി കെട്ടഴിച്ച് നെയ്ത്തേങ്ങപൊട്ടിക്കുന്നത് ഈ ഭാഗത്തായിരുന്നു. ബാരിക്കേഡുകള്‍ വച്ച് തടഞ്ഞതോടെ ചെളിക്കുണ്ടിലിരുന്ന് കെട്ട് അഴിക്കേണ്ട ദുരവസ്ഥയാണ്.
സ്വാമിയെന്നു വിളിക്കരുത്
പോലീസുകാര്‍ അയ്യപ്പന്മാരെ സ്വാമി എന്നുവിളിക്കരുതെന്നാണ് സന്നിധാനത്ത് സുരക്ഷാചുമതലയുള്ള ഐജി വിജയ് സാക്കറെയുടെ നിര്‍ദേശം. മാത്രമല്ല യൂണിഫോം കോഡ് കൃത്യമായി പാലിക്കണമെന്നും സോപാന ഡ്യൂട്ടിയിലില്ലാത്തവരെല്ലാം ഷൂ നിര്‍ബന്ധമായും ധരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച്, പരിപാവനമായ പതിനെട്ടാംപടിക്ക് താഴെവരെ പോലീസ് ബൂട്ടിട്ടാണ് നില്കുന്നത്. ഇതിനെതിരെ പോലീസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി സന്നിധാനത്ത് ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വ്രതംനോറ്റ് അയ്യപ്പഭക്തരായി ആണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: