ഇടുക്കി: ഗജ ചുഴലിക്കൊടുങ്കാറ്റ് ന്യൂനമര്‍ദമായതോടെ ഇടുക്കിയില്‍ പെയ്തിറങ്ങിയ കനത്ത മഴയില്‍ വന്‍നാശം. നിരവധിയിടങ്ങളില്‍ മണ്ണിടിഞ്ഞു, ആളപായം ഇല്ല. മൂന്നാര്‍-മറയൂര്‍ റോഡിലെ പെരിയവാര താല്കാലിക പാലം ഒലിച്ച് പോയി. വട്ടവടയിലെ നമ്മല്, ഇടമല് എന്നിവിടങ്ങളിലും മുണ്ടന്മുടി, മൂന്നാറിലെ നെറ്റിക്കുടി, നല്ലതണ്ണി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. പന്നിയാര്‍കുട്ടിയില്‍ വീണ്ടും മണ്ണിടിഞ്ഞ് കാര്‍ കുടുങ്ങി. കല്ലാര്‍കുട്ടി, മലങ്കര ഡാമുകള്‍ തുറന്നു. ഇരവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ കുടുങ്ങി. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ നിന്നടക്കം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലാണ് മഴയും കാറ്റും നാശം വിതച്ചത്. വ്യാഴാഴ്ച രാത്രി എട്ടരമുതല്‍ ആരംഭിച്ച മഴയില്‍ വട്ടവട മേഖലയില്‍ വന്‍തോതില്‍ വെള്ളം ഉയര്‍ന്നു. മൂന്നാറില്‍നിന്ന് സഞ്ചാരികളുമായി എത്തിയ ജീപ്പ് തോടിന് സമീപം വെള്ളത്തില്‍ ഒലിച്ചുപോയി ചെളിയില്‍ താഴ്ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് എട്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ പെയ്തത്. ഇതോടെ വട്ടവട, കോവിലൂര്‍, പഴത്തോട്ടം, ചീന്തലാര്‍ എന്നിവിടങ്ങില്‍ ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായി. നിരവധിയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി, മണ്ണിടിച്ചിലും ഉണ്ടായി.
ചുഴലിക്കാറ്റ് ന്യൂനമര്ദമായതിന്റെ ഭാഗമായാണ് ശക്തമായ മഴ തുടരുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് വൈകീട്ടോടെ ഇതിന്റെ ശക്തി കുറയും.
പ്രളയത്തില്‍ പെരിയവാര പാലം തകര്‍ന്നതോടെ സെപ്തംബര്‍ ഒമ്പതിനാണ് പൈപ്പുകള്‍ സ്ഥാപിച്ച് മണല്‍ചാക്കുകള്‍ അടുക്കി താല്‍ക്കാലിക പാലം നിര്‍മിച്ചത്. അത് ഒലിച്ചുപോയതോടെ ഇരവികുളം ദേശീയോദ്യാനത്തില്‍ എത്തിയവര്‍ വഴിയില്‍ കുടുങ്ങി. മാട്ടുപ്പെട്ടി ഡാമിന് സമീപം മണ്ണിടിഞ്ഞ് സഞ്ചാരികള്‍ ഒറ്റപ്പെട്ടു. റോഡിലേക്ക് കല്ലും മണ്ണും വന്‍തോതിലാണ് വീണിരിക്കുന്നത്. മൂന്നാറില്‍ നിന്ന് സൈലന്റ് വാലിക്ക് പോകുന്ന വഴിയിലെ നെറ്റിക്കുടിയില് ഉരുള്‍പൊട്ടി സമീപത്തെ കോളനിയില്‍ വെള്ളം കയറി.
പന്നിയാര്‍കുട്ടിയില്‍ ഒരു മല മുഴുവനായും ഇടിഞ്ഞ സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞു. ഇതറിയാതെ സ്ഥലത്തെത്തിയ കാര്‍ ചെളിയില്‍ കുടുങ്ങി. ഇടുക്കി-നേര്യമംഗലം റോഡില്‍ തട്ടേക്കണ്ണിക്ക് സമീപം ഉരുള്‍പൊട്ടി. മണ്ണും മരവും വീണ് ഗതാഗതം തടസപ്പെട്ടു. പനംകുട്ടി റോഡിലും മണ്ണിടിഞ്ഞു. വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍ മുണ്ടന്മുടിയില് ഉരുള്‍പൊട്ടി മണിക്കൂറുകളോളം വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. വലിയ പാറകളും വന്‍തോതില്‍ ഒഴുകിയെത്തി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടിയായി ഉയര്‍ന്നു. ഇടുക്കിയിലും ജലനിരപ്പ്് കൂടിയിട്ടുണ്ട്. മഴ ശക്തമായതോടെ കല്ലാര്‍കുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. രണ്ടടി വീതമാണ് തുറന്നിരിക്കുന്നത്. മലങ്കര ഡാമിന്റെ രണ്ട്് ഷട്ടറുകള്‍ തുറന്നു. 10 സെ.മീ. വീതമാണ് തുറന്നിട്ടുള്ളത്. ഒരു ഷട്ടര്‍ 10 സെ.മീ. നേരത്തെ തുറന്നിരിക്കുകയാണ്. 40.40 മീറ്ററാണ് ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: