ന്യൂദല്‍ഹി; ആയിരക്കണക്കിന് സിഖുകാരെ കൊന്നൊടുക്കിയ 84ലെ സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കുരുക്കില്‍. അക്രമം അഴിച്ചുവിടാനും കൊലപാതകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത് സജ്ജന്‍കുമാറാണെന്ന് പ്രധാന സാക്ഷി ചാം കൗര്‍ കോടതിയില്‍ മൊഴി നല്കി. ഇയാളെ കൗര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
സുല്‍ത്താന്‍ പുരിയിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടകേസിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. 84 നവംബര്‍ ഒന്നിനായിരുന്നു കൂട്ടക്കൊല. ശബ്ദം കേട്ട് താന്‍ വീടിനു പുറത്തിറങ്ങിയപ്പോള്‍ സിഖുകാര്‍ നമ്മുടെ അമ്മയെ കൊന്നു, അവരെയും കൊല്ലുകയെന്ന് സജ്ജന്‍കുമാര്‍ ആള്‍ക്കൂട്ടത്തോട് അലറി വിളിച്ചു പറയുന്നത് കേട്ടു, കൗര്‍ പറഞ്ഞു.
അടുത്ത ദിവസം രാവിലെയാണ് തന്റെ ഭര്‍ത്താവിനെയും മകനെയും അവര്‍ കൊന്നത്. അവര്‍ കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രധാനസാക്ഷി ഷീലാ കൗറും സജ്ജന്‍കുമാറിനെ തിരിച്ചറിഞ്ഞു.
ഡിസംബര്‍ 21ന് കേസ് വിചാരണയ്ക്കായി വീണ്ടും പരിഗണിക്കും.
സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാര്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ ഒരു പെറ്റീഷന് നല്‍കിയിരുന്നു. ഇതിനൊപ്പം കുമാര്‍ കുറ്റസമ്മതം നടത്തുന്ന സിഡിയും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി കുമാറിന് നോട്ടീസ് അയയ്ക്കകുയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ 2,800 സിഖുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളില്‍ പറയുന്നത്. ഇതില്‍ 2100 പേര് ദല്‍ഹിയിലാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: