പമ്പ: കെട്ടുനിറച്ച് അയ്യപ്പനെ തൊഴാന്‍ ശബരിമലയിലേക്കു പോയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലിലടച്ച് പിണറായി വിജയന്റെ പോലീസ് ഭീകരത തുടരുന്നു. അയ്യപ്പനു വേണ്ടി ഒരായുസ്സു മുഴുവന്‍ ജയിലില്‍ കിടക്കാനും തയാര്‍ എന്നു പ്രഖ്യാപിച്ച്, ഇരുമുടിക്കെട്ടും മുറുകെപ്പിടിച്ച്, ശരണം വിളിച്ച് സുരേന്ദ്രന് കൊട്ടാരക്കര സബ് ജയിലിലേക്ക് കയറിപ്പോയി.
കഴിഞ്ഞ ദിവസം രാത്രി നിലയ്ക്കലില്‍ തടഞ്ഞ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലാക്കാണ് കൊണ്ടുപോയത്. സുരേന്ദ്രനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പുലര്‍ച്ചെ ബിജെപി പ്രവര്‍ത്തകര്‍ ചിറ്റാര്‍ സ്റ്റേഷന് ഉപരോധിച്ചിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനു മുന്നില്‍ ഉയര്‍ന്ന ഭക്തജന പ്രതിരോധത്തിന് സമാനമായ പ്രതിഷേധം ഭയന്ന് പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി ആറുമണിയോടെ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ജയിലിനുള്ളിലും ഇരുമുടിക്കെട്ട് കൈയില്‍ വയ്ക്കാനും രണ്ടു നേരത്തെ പൂജിക്കാനുമുള്ള അനുമതി കോടതി നല്കി.
ശനിയാഴ്ച രാത്രി നിലയ്ക്കലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനോട് വളരെ ക്രൂരമായിട്ടാണ് പോലീസ് പെരുമാറിയത്. തന്നെ പോലീസ് മര്‍ദിച്ചെന്നും മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ലെന്നും കൊടുംകുറ്റവാളിയെ പോലെയാണ് പെരുമാറിയതെന്നും രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സുരേന്ദ്രന് പറഞ്ഞു. വെള്ളം കുടിക്കാന്‍ പോലും സമ്മതിച്ചില്ല. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ സുരേന്ദ്രന് ഒപ്പം അറസ്റ്റു ചെയ്ത ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ്, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വി.സി. അജികുമാര്‍ എന്നിവരെ ജാമ്യത്തില്‍ വിട്ടു. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രന്റെ പേരില്‍ ചുമത്തിയത്. അതേസമയം എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടെ എത്തിയാലും ബിജെപി, സംഘപരിവാര്‍ നേതാക്കളെ സന്നിധാനത്ത് പ്രവേശിപ്പിക്കേണ്ടെന്നാണ് പോലീസിന്റെ ഉന്നതതല തീരുമാനം. എത്തിയാല്‍ അറസ്റ്റ് ചെയ്യാനുള്ളവരുടെ പട്ടിക ഇതിനോടകം പോലീസ് തയ്യാറാക്കിട്ടുണ്ട്.
ജി. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: