കോട്ടയം: ആചാരപ്രകാരം ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ലോക്കപ്പില്‍ അടച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ് വൈരാഗ്യബുദ്ധിയോടെ തേര്‍വാഴ്ച നടത്തുകയാണ്. ഒരു വിഭാഗം പോലീസുകാര്‍ ആക്രമണം അഴിച്ചുവിടുന്നു. ബിജെപി സംയമനം പാലിക്കുന്നത് കൊണ്ടാണ് ഇതിനെതിരെയുള്ള പ്രതിഷേധം സമാധാനമായി നടക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പോലും നിയന്ത്രണമില്ലാതെ ശബരിമലയില്‍ പോലീസിന് തേര്‍വാഴ്ച നടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.
ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസും മകന് കോട്ടയം എസ്പി ഹരിശങ്കറും മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായി മനുഷ്യാവകാശ ധ്വംസനം നടത്തുന്നു. ശബരിമലയില്‍ യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ല. കുടിവെള്ളമില്ല, ഭക്ഷണമില്ല. വിരിവെക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. വഴിവിളക്കില്ല, പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ല. 7000 പോലീസുകാര്‍ക്ക് വേണ്ടിമാത്രം സന്നിധാനത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു.
നിലയ്ക്കലിലെ ലാത്തിച്ചാര്‍ജിന്റെ പേരില്‍ സന്നിധാനത്തെ എല്ലാ സൗകര്യങ്ങളും പോലീസുകാര്‍ക്ക് നല്കി. പോലീസിനെ കയറൂരിവിട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ക്രൈസ്തവ ആരാധനാലയവുമായി ബന്ധപ്പെട്ട് സുപ്രീംകോടിതി വിധി നടപ്പാക്കാന്‍ നവംബര്‍ രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്കി. എന്നാല്‍ ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ ഇതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ശബരിമലയിലെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സൗഹൃദം പദ്ധതി പ്രകാരം 100 കോടി രൂപ നല്കി. ഒരു സ്വകാര്യ വ്യക്തി 25 കോടി രൂപ നല്കി. ഇതൊക്കെ എന്ത് ചെയ്തു? ശ്രീധരന് പിള്ള ചോദിച്ചു.
നിരീശ്വരവാദികളായ ഭരണാധികാരികള്‍ ഹിന്ദുവിശ്വാസത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ക്ഷേത്ര വിശ്വാസികളെ സംഘടിപ്പിച്ച് ദേവസ്വം ബോര്‍ഡ് ഓഫീസുകളിലേക്ക് ബിജെപി പ്രക്ഷോഭ പരിപാടികള്‍ നടത്തും. ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിച്ച് ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി സര്‍ക്കാരിന്റെ പിടിയിലാക്കാനാണ് ശ്രമിക്കുന്നത്.
അയ്യപ്പസൗഹൃദ, വിശ്വാസ സൗഹൃദ പോലീസ് സംവിധാനത്തെ അട്ടിമറിച്ചു. കൂടുതല്‍ പോലീസിനെ സന്നിധാനത്ത് വിന്യസിപ്പിച്ച് ഭക്തരെ ശത്രുക്കളായി കാണുന്ന പോലീസ് മേധാവിയുടെ നിലപാട് മാറ്റണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരി, മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ.നാരായണന് നമ്പൂതിരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: