സന്നിധാനം: വിശ്വാസങ്ങളെയും ആചാരങ്ങളെയും വേട്ടയാടുന്ന പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ ശയന പ്രദക്ഷിണവും വിലക്കി. ശബരിമലയിലെത്തുന്ന ഭക്തജനങ്ങളെ സുപ്രീംകോടതി വിധിയുടെ മറവില്‍ നിയന്ത്രങ്ങളും വിലക്കുകളുംകൊണ്ട് വേട്ടയാടുകയാണ്. ഭക്തര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടക്കുന്നതിനും ഇന്നലെ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി.
ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പോലീസ് എഴുന്നേല്‍പ്പിച്ച് വിട്ടത്. ഹരിവരാസനം പാടി നട അടച്ചശേഷം ഭസ്മക്കുളത്തില്‍ മുങ്ങി ഈറനോടെ എത്തിയാണ് മണ്ഡലകാലത്ത് ശയന പ്രദക്ഷിണം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂര്‍ത്തിയാക്കന്‍ പോലീസ് അനുവദിച്ചില്ല. ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ പ്രദക്ഷിണം തടഞ്ഞു. പ്രദക്ഷണത്തിലുണ്ടായിരുന്നവരെ പോലീസ് ബലം പ്രയോഗിച്ച് എഴുന്നേല്‍പ്പിച്ചു. ഭഗവാന് നേര്‍ച്ചകള്‍ നേര്‍ന്ന് എത്തിയ നൂറുകണക്കിന് ഭക്തര്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാനാകാതെ കണ്ണീരോടെ മടങ്ങി.
ഭക്തരെ പലയിടത്തും പൂട്ടിയിട്ടു
ഓരോ ദിവസവും കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിമുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് പോലീസ് തടഞ്ഞു. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ഇടമില്ലാത്ത പമ്പയില്‍ ഭക്തര്‍ കുടുങ്ങി. പുലര്‍ച്ചെ രണ്ട് മണിക്കാണ് പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടത്. ഇന്നലെ മുതല്‍ നട അടയ്ക്കുമ്പോഴെല്ലാം ഭക്തരെ വഴിയില്‍ തടയുകയാണ്. ഇന്നലെ ഉച്ചയ്ക്ക് നട അടച്ചപ്പോള്‍ പന്ത്രണ്ട് മണിമുതല്‍ പമ്പയിലും മരക്കൂട്ടത്ത് ശരംകുത്തിയിലും ഭക്തരെ പൂട്ടിയിട്ടു. കുടിവെള്ളം പോലും ലഭിക്കാത്തിടങ്ങളിലാണ് കുട്ടികളടക്കം മണിക്കൂറുകള്‍ കുടുങ്ങുന്നത്. നടപ്പന്തലിന് സമീപം എത്തുന്നവരെപോലും നടപ്പന്തലിനുള്ളിലേക്ക് കടത്താതെ വെയിലത്ത് നിര്‍ത്തുകയാണ്.
വടക്കേനടയുടെ ഭാഗത്തും വാവര് നടയുടെ തിരുമുറ്റത്തും വിരിവെയ്ക്കാന്‍ അനുവദിക്കുന്നില്ല. വാവര് നടയിലേക്ക് ഭക്തരെ തടയുന്ന വിധത്തിലാണ് പോലീസ് നിയന്ത്രണം. വിലിയ നടപ്പന്തലില്‍ വിശ്രമകേന്ദ്രം എന്ന ബോര്‍ഡ് നീക്കണമെന്ന് ഐജി വിജയ് സാഖറെ നിര്‍ദേശം നല്കി. മാത്രമല്ല ആരും വിരിവെക്കാതിരിക്കാന് വലിയ നടപ്പന്തല്‍ ഇടവിട്ട് അടച്ചിടുകയാണ്. ഇന്നലെ പമ്പാ ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ദീപാരാധന കണ്ട് തൊഴുതതിനുശേഷം സന്നിധാനത്തേക്ക് പോകാനായി ഇരുന്ന മാളികപ്പുറങ്ങള്‍ അടക്കമുള്ളവരെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തടഞ്ഞു.
മണ്ഡലകാലം ആരംഭിച്ച് രണ്ട് ദിനം പിന്നിടുമ്പോള്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ നടവരവിലും കാര്യമായ കുറവ് സംഭവിച്ചു. അപ്പം അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പ്പനയിലും നെയ്യഭിഷേകം ഉള്‍പ്പടെയുള്ള മറ്റ് വഴിപാടുകളുടെ കാര്യത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് ഉണ്ടായത്. നെയ്യഭിഷേകത്തിന് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കാരണം അഭിഷേക കൂപ്പണ്‍ കൗണ്ടറുകള്‍ എല്ലാം ആെളാഴിഞ്ഞ നിലയിലാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: