കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അനുചിതമെങ്കില്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കിയ ദേവസ്വം ബെഞ്ച്, ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന് സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്കി.
ബാരക്കില്‍ ഇരിക്കേണ്ട പോലീസ് ശബരിമലയില്‍ അമിതമായി ഇടപെട്ടെന്നും ഇത് അനാവശ്യ നടപടിയാണെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും തലയില്‍ കുറ്റം ചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ശബരിമലയിലെ പോലീസ് അതിക്രമം, കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങിയവക്കെതിരെ നിലവിലുള്ള ഒരു കൂട്ടം ഹര്‍ജികളും ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ റിപ്പോര്ട്ടിന്മേലുള്ള ഹര്‍ജിയും പരിഗണിക്കുകയായിരുന്നു കോടതി.
ആരാണ് നിയന്ത്രണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും എന്താണ് നിയന്ത്രണങ്ങളെന്നും വ്യക്തമാക്കി ഡിജിപി വിശദമായ സത്യവാങ്മൂലം നല്‍കണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു. സുരക്ഷയും ക്രമസമാധാന പാലനവും കണക്കിലെടുത്ത് പരിശോധനകളും ചോദ്യംചെയ്യലുമൊക്കെയാവാം. പക്ഷേ, അതിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുത്.
പോലീസിന്റെ ഭാഗത്ത് നിന്ന് അമിത ഇടപെടല്‍ ഉണ്ടായെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഇതനുവദിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമലയില്‍ പോലീസ് ബാരക്കിലാണ് ഇരിക്കേണ്ടത് ഭക്തര്‍ക്ക് അനുവദിച്ച സ്ഥലത്തല്ല. സന്നിധാനത്ത് മുറികള്‍ പൂട്ടിയിടാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കാന് പോലീസിന് എന്താണ് അധികാരം ? നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താതിരുന്ന സാഹചര്യം എന്താണ്, കോടതി ചോദിച്ചു.
അഡ്വക്കേറ്റ് ജനറല്‍ നേരിട്ടു ഹാജരാകണമെന്നും ഡിവിഷന് ബെഞ്ച് രാവിലെ നിര്‍ദേശിച്ചു.
ഉച്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിച്ചു. നടപ്പന്തലില്‍ പ്രതിഷേധിച്ചവര്‍ ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി, എബിവിപി പ്രവര്‍ത്തകരാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നേരിട്ടു വിശദീകരിച്ചത്.
എന്നാല്‍, സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നും അതാണ് കോടതിയെ അസ്വസ്ഥമാക്കുന്നതെന്നും ശബരിമലയെ യുദ്ധമേഖലയാക്കുന്നതില് എല്ലാവര്ക്കും പങ്കുണ്ടെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: