തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നു. മാന്യമായി പരിഹരിക്കേണ്ട വിഷയം വഷളാക്കിയെന്നാണ് അണികളുടെ വിലയിരുത്തല്‍. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലും അമര്‍ഷം രൂക്ഷമാകുന്നത് കാണാതെ പോകരുതെന്ന് നേതൃത്വത്തോട് അണികള്‍ ആവശ്യപ്പെടുന്നു. സിപിഎമ്മിലെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപിമാര്‍ വരെ മുഖ്യമന്ത്രിയുടെ ദുര്‍വാശിയില്‍ അലോസരത്തിലാണ്.
അയ്യപ്പഭക്തരുടെ പ്രതിഷേധത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീകള്‍ അണിചേരുന്നതാണ് പാര്‍ട്ടി താഴെത്തട്ടിനെയാകെ അസ്വസ്ഥരാക്കുന്നത്. കൊടിയുടെ നിറത്തിലല്ലെങ്കിലും നാമജപ ഘോഷയാത്രകളിലെ വനിതാ പങ്കാളിത്തം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ബ്രാഞ്ച് കമ്മറ്റികള്‍ വിലയിരുത്തുന്നു. നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരും നിസ്സഹായരാണ്. ശബരിമല വിഷയം രമ്യമായി പരിഹരിക്കാത്തത് പരാജയം ചോദിച്ച് വാങ്ങലായിരിക്കുമെന്നാണ് ജില്ലാക്കമ്മറ്റികളുടെയും വിലയിരുത്തല്‍.
പ്രശ്നം മാന്യമായി പരിഹരിക്കാനുള്ള അവസരം സര്‍വകക്ഷിയോഗത്തില്‍ ഉണ്ടായിരുന്നു. ആ അവസരവും കളഞ്ഞ് കുളിച്ചു. ഇത്രയ്ക്ക് കടും പിടുത്തം പാടില്ലായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിണറായിയെ പിന്തുണയ്ക്കുന്നതും നേതാക്കളെ അസ്വസ്ഥതരാക്കുന്നു. സിപിഐക്കാരല്ല ജനങ്ങളോട് മറുപടി പറയേണ്ടി വരുന്നത് തങ്ങളാണെന്നുമാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
നാമജപങ്ങള്ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനമുന്നേറ്റ ജാഥകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും അണിചേരുന്നില്ല. പങ്കെടുക്കുന്നവരാകട്ടെ തികഞ്ഞ വൈമനസ്യത്തോടെയും. ജാഥകളില്‍ സംസാരിക്കാന്‍ നിശ്ചയിച്ച നേതാക്കള്‍ പോലും പങ്കെടുക്കുന്നില്ല. പല സ്ഥലങ്ങളിലും ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പില്‍ നിന്ന് നേതാക്കള്‍ക്ക് പ്രസംഗിക്കേണ്ടതായി വരുന്നു.
കണ്ണൂര്‍ ലോബിയ്ക്കെതിരെയും നേതാക്കള്‍ രംഗത്ത് വരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനോട് പലവട്ടം പ്രശ്നം രമ്യമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഗൗരവമായി കാണുന്നില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: