കൊച്ചി: ശബരിമല ദര്‍ശനമെന്ന ആവശ്യവുമായി യുവതികള്‍ വാര്‍ത്താസമ്മേളനത്തിനെത്തി. സംഭവമറിഞ്ഞ് നാമജപ പ്രതിഷേധവുമായി ഭക്തരും. എറണാകുളം പ്രസ് ക്ലബ്ബിലാണ് യുവതികള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, കൊല്ലം സ്വദേശിനി ധന്യ. വി.എസ് എന്നിവരാണ് ശബരിമലയില്‍ പോകണമെന്ന ആവശ്യവുമായി വാര്‍ത്താസമ്മേളനം നടത്തിയത്. അയ്യപ്പനെ കാണാതെ ഇട്ട മാല അഴിക്കില്ലെന്ന് ഇവര്‍ പറഞ്ഞു. വിപ്ലവത്തിലല്ല, വിശ്വാസത്തിലൂന്നിയാണ് മാലയിട്ടത്. ചോരചിന്തിയോ കലാപമുണ്ടാക്കിയോ ശബരിമലയില്‍ പോകണമെന്ന് ആഗ്രഹമില്ല.
തങ്ങള്‍ക്ക് പോകാനുള്ള സുരക്ഷ സര്‍ക്കാരും പോലീസും ഒരുക്കണം. അതു നടക്കുമെന്നാണ് കരുതുന്നത്. സുപ്രീംകോടതി ഇപ്പോഴത്തെ വിധിയില്‍ മാറ്റം വരുത്തി, സ്ത്രീകള്‍ മല കയറേണ്ടെന്ന ഉത്തരവിട്ടാല്‍ അത് അംഗീകരിക്കും. ശബരിമല ദര്‍ശനം നടന്നില്ലെങ്കിലും അത്തരം വിധി വന്നാല്‍ മാലയൂരും. ഓണ്‍ലൈന്‍ ബുക്കിങ് വഴി 19ന് ദര്‍ശന സമയം ലഭിച്ചിരുന്നെന്നും നിലവിലെ അന്തരീക്ഷത്തില്‍ ദര്‍ശനം നടത്തേണ്ടെന്ന് കരുതി പോയില്ലെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളന വിവരം കേട്ടറിഞ്ഞ് പ്രസ് ക്ലബ്ബിനു മുന്നില്‍ ഭക്തര്‍ ശരണംവിളികളുമായി ഒത്തുകൂടി. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി. പോലീസിന്റെ കനത്ത സുരക്ഷയിലാണ് യുവതികള്‍ പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: