പത്തനംതിട്ട: ശബരീശ സന്നിധിയില്‍ ശരണഘോഷം മുഴക്കിയതിന് പോലീസ് അറസ്റ്റ് ചെയ്ത ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സന്നിധാനത്ത് ശരണം വിളിച്ചതിന് 69 പേരെ വന്‍ പോലീസ് സംഘം വളഞ്ഞ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരായിരുന്നു ഇവര്‍.
ഇവരെ രാത്രി മണിയാര്‍ സായുധ പോലീസ് ക്യാമ്പില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാല് മണിയോടെ പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. മൂന്ന് പോലീസ് വാഹനങ്ങളില്‍ എത്തിച്ച ഭക്തരെ പല സംഘങ്ങളായി വന്‍ പോലീസ് അകമ്പടിയോടെ കോടതിയില്‍ എത്തിച്ചു. ഇരുമുടിക്കെട്ടേന്തി ശരണ മന്ത്രമുരുവിട്ടാണ് ഭക്തര്‍ കോടതിയില്‍ എത്തിയത്. തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പടി ചവിട്ടി ദര്‍ശനം നടത്തി നെയ്യഭിഷേകവും കഴിഞ്ഞ് മടങ്ങാനാണ് എത്തിയതെന്നും ഉച്ചത്തില്‍ ശരണം വിളിച്ചതിനാണ് ജയിലിലേക്ക് പോകുന്നതെന്നും ഭക്തര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം കിട്ടുന്നതുവരെ ഉപവാസം നടത്തുമെന്നും ശബരിമല ദര്‍ശനവും നെയ്യഭിഷേകവും നടത്തിയ ശേഷമേ വീടുകളിലേക്ക് മടങ്ങുകയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ നിയമത്തിലെ 353ഉം അനുബന്ധ വകുപ്പുകളും ചുമത്തിയാണ് ഭക്തരെ കോടതിയില്‍ ഹാജരാക്കിയത്. നിരോധനാജ്ഞ ലംഘിച്ചു, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകളാണ് ഇരുമുടിക്കെട്ട് മാത്രം ശിരസിലേറ്റി എത്തിയ ഭക്തരുടെ മേല്‍ ചാര്‍ത്തിയത്. കേസ് പരിഗണിച്ച മുന്‍സിഫ് സൂര്യ സുകുമാരന്‍ പ്രാഥമിക വാദം കേള്‍ക്കുകയും ജാമ്യഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയും ചെയ്തു. പോലീസിന്റെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ 69 ഭക്തരുടെയും പോലീസിനെതിരെയുള്ള പരാതി എഴുതി നല്‍കിയത് കോടതി സ്വീകരിക്കുകയും ചെയ്തു. റിമാന്റ് ചെയ്ത ഭക്തരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരുടെ സംഘമാണ് ഭക്തര്‍ക്കു വേണ്ടി ഹാജരായത്. രാത്രി വൈകി ഭക്തരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: